കൊല്ലം: നീണ്ട ഇടവേളയ്ക്ക് ശേഷം ജില്ലയിൽ വീണ്ടും കഞ്ചാവ് കടത്ത് വ്യാപകമായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എക്സൈസ് കൊല്ലം സ്പെഷ്യൽ സ്ക്വാഡ് മാത്രം 14 കിലോയോളം കഞ്ചാവാണ് കണ്ടെടുത്തത്. ഒൻപത് റേഞ്ച് പരിധികളിലെ കണക്കുകൾ കൂടി എടുത്താൽ ഇതിന്റെ അഞ്ചിരട്ടിയോളം കഞ്ചാവ് ജില്ലയിൽ പിടികൂടിയതായാണ് വിവരം.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ശക്തമായതും ട്രെയിൻ, വാഹന ഗതാഗതം പൂർണമായും നിലച്ചതും കഞ്ചാവ് കടത്തിനെ തടസപ്പെടുത്തിയിരുന്നു. ജില്ലയിൽ കൂടുതലായും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. അതേസമയം, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അടുത്തിടെ കഞ്ചാവ് ചെടികൾ കണ്ടെത്തിയത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ലോക്ക് ഡൗണിൽ വ്യാജവാറ്റ് മാത്രം
ലോക്ക് ഡൗണിന് മുമ്പ് കഞ്ചാവ്, അളവിൽ കൂടുതൽ മദ്യം സൂക്ഷിക്കൽ എന്നിവയിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്.ട്രെയിൻ സർവീസ് നിലച്ചതോടെ ലോക്ക് ഡൗൺ കാലത്ത് ചാരായം വാറ്റും വില്പനയുമായി ബന്ധപ്പെട്ട കേസുകൾ മാത്രമേ ഉണ്ടായിരുന്നത്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വീണ്ടും ലഹരിക്കടത്ത് സംഘങ്ങൾ സജീവമാകുകയും കഞ്ചാവ് കടത്ത് ആരംഭിക്കുകയും ചെയ്തതായാണ് എക്സൈസ് നൽകുന്ന വിവരം.
ഡിണ്ടിഗൽ, ഇടനിലക്കാരുടെ താവളം
ജില്ലയിലേക്ക് കഞ്ചാവ് എത്തുന്നത് കൂടുതലും തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ നിന്നാണ്. എന്നാൽ ഇവിടെ കൃഷി ചെയുന്നില്ലെന്നും ഇടനിലക്കാരുടെ സുരക്ഷിത താവളമാണെന്നുമാണ് എക്സൈസിന് ലഭിച്ചിട്ടുള്ള വിവരം. ആന്ധ്രയിൽ നിന്നുൾപ്പെടെ ഡിണ്ടിഗലിൽ എത്തിക്കുന്ന ലഹരി ഉത്പന്നങ്ങൾ ഇടനിലക്കാർ വഴി സംസ്ഥാനത്തേക്ക് കടത്തുന്നതാണ് രീതി.
വില്പനവില നാലിരട്ടി
(കഴിഞ്ഞദിവസം ചിന്നക്കടയിൽ നിന്ന് എക്സൈസ് പിടികൂടിയവർ നൽകിയ വിവരം)
നാല് കിലോ കഞ്ചാവിന് തമിഴ്‌നാട്ടിൽ: 50,000 രൂപ
ഇവിടെ വിൽക്കുന്നത് ഒരു കിലോയ്ക്ക്: 50,000 രൂപ
ചില്ലറ വില്പന 50 ഗ്രാമിന്: 3,000 രൂപ
എക്സൈസ് കൊല്ലം ഡിവിഷൻ ഓഫീസ്: 0474 2745648
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |