കൊല്ലം: സംസ്ഥാനത്തെ ആദ്യ പുസ്തഗ്രാമത്തിലെ പെരുംകുളം ഗവ. പി.വി ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ അദ്ധ്യയന വർഷത്തിലും അദ്ധ്യാപകരെ നിയമിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഇനിയും നിയമനം നടത്തിയില്ലെങ്കിൽ കുട്ടികളെ സ്കൂളിലേയ്ക്ക് വിടില്ലെന്ന് രക്ഷിതാക്കളിൽ മുന്നറിയിപ്പ് നൽകി.
ഹയർ സെക്കൻഡറി വിഭാഗം അനുവദിച്ച് അഞ്ചുവർഷം പിന്നിട്ടിട്ടും അദ്ധ്യാപകരെ നിയമിക്കാത്തത് നീതീകരിക്കാനാവില്ല. പഠിക്കാൻ കുട്ടികളുണ്ടായിട്ടും അദ്ധ്യാപകരും പ്രിൻസിപ്പലും ഇല്ലാത്ത സ്ഥിതി ചൂണ്ടിക്കാട്ടി 'ആദ്യ പുസ്തക ഗ്രാമത്തിൽ, സർക്കാർ സ്കൂളിൽ പഠിപ്പിക്കാൻ അദ്ധ്യാപകരില്ല' എന്ന തലക്കെട്ടിൽ കേരളകൗമുദി കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ താത്കാലിക അദ്ധ്യാപകരുമില്ലാതെ സ്കൂളിന്റെ പ്രവർത്തനം പൂർണമായും താളംതെറ്റിയിരിക്കുകയാണ്. മറ്റ് വിദ്യാലയങ്ങളിലെ അദ്ധ്യാപകർ സമയം കണ്ടെത്തിയാണ് ഓൺലൈൻ ക്ളാസുകൾ വല്ലപ്പോഴും നടത്തുന്നത്. വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് രക്ഷിതാക്കളും രാഷ്ട്രീയ പാർട്ടികളും.
''
ഒരു അദ്ധ്യാപകനെ പോലും നിയമിക്കാത്തത് വിദ്യാർത്ഥികളോടും നാട്ടുകാരോടും കാട്ടുന്ന നെറികേടാണ്. നിയമനം നടത്തുന്നതുവരെ സമരപരിപാടികളുമായി രംഗത്തുവരും.
അഡ്വ. വയയ്ക്കൽ സോമൻ, പ്രസിഡന്റ്,
ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി
''
അഞ്ചുവർഷമായി അദ്ധ്യാപകരില്ലാത്ത വിദ്യാലയമോ? നാടിന് നാണക്കേടാണ്. വിദ്യാർത്ഥികളോട് യാതൊരു കരുതലും ഈ സർക്കാരിനില്ലെന്നതിന് തെളിവാണിത്.
സുധാകരൻ പള്ളത്ത്, സെക്രട്ടറി,
ജെ.എസ്.എസ് ജില്ലാ കമ്മിറ്റി
''
അദ്ധ്യാപക നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ സർക്കാരിന് നിവേദനം നൽകി. ഒരു അദ്ധ്യാപകനെപ്പോലും നിയമിച്ചില്ല. നീതികേടാണിത്.
ഷെമീന ഷംസുദ്ദീൻ,
ആർ.എസ്.പി മണ്ഡലം കമ്മിറ്റി അംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |