കൊല്ലം: റെയിൽവേ സിഗ്നൽ റൂമിലെ കേബിളുകൾ മുറിച്ചെടുക്കാൻ മോഷ്ടാക്കൾ ശ്രമിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രി ട്രെയിൻ ഗതാഗതം ഒരു മണിക്കൂറോളം സ്തംഭിച്ചു. സിഗ്നലുകൾ മാനുവലായി ക്രമീകരിച്ചാണ് ഗതാഗതം പുനരാരംഭിച്ചത്.
രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്നു നിലമ്പൂർ എക്സ്പ്രസ് കൊല്ലം സ്റ്റേഷനിലെത്തിയപ്പോൾ, ചുവന്ന സിഗ്നൽ പച്ചയാക്കാൻ ശ്രമിച്ചപ്പോഴാണ് തകരാർ കണ്ടെത്തിയത്. ജീവനക്കാർ കിണഞ്ഞ് പരിശ്രമിച്ചിട്ടും സിഗ്നൽ മാറിയില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചിന്നക്കട മേൽപ്പാലത്തിന് സമീപമുള്ള സിഗ്നൽ റൂമിലെ കേബിളുകൾ അറുത്ത നിലയിൽ കണ്ടെത്തിയത്. ഇതുകാരണം മംഗലാപുരം എക്സ്പ്രസ് കൊല്ലം റെയിൽവേ സ്റ്റേഷനിലെത്താൻ ഒരു മണിക്കൂറോളം വൈകി. കപ്പലണ്ടി മുക്ക്, എസ്.എൻ കോളേജ് ജംഗ്ഷൻ, ചിന്നക്കട എന്നിവിടങ്ങളിലെ റെയിൽവേ ഗേറ്റും സിഗ്നൽ കിട്ടാതെ ഒരു മണിക്കൂറോളം അടഞ്ഞുകിടന്നു.
കേബിളുകൾ മുറിച്ചത് ചെമ്പെടുക്കാൻ വേണ്ടിയാണോ, സിഗ്നൽ തകർത്ത് ട്രെയിൻ ഗതാഗതം താറുമാറാക്കാനാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.സിഗ്നൽ റൂം പ്രവർത്തിക്കുന്ന പ്രദേശം സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. ആർ.പി.എഫ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |