സർവകലാശാല ജില്ലാ ആസ്ഥാനത്തെത്തുന്ന വിദ്യാർത്ഥികൾ വലയുന്നു
കൊല്ലം: എസ്.എൻ കോളേജ് ജംഗ്ഷനിലെ കേരള സർവകലാശാല ജില്ലാ ആസ്ഥാനവും ഇൻഫർമേഷൻ സെന്ററും അടഞ്ഞിട്ട് മൂന്നുമാസം പിന്നിടുന്നു. ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ സർവകലാശാല സംബന്ധമായ ആവശ്യങ്ങൾക്കായി എല്ലാദിവസവും ഇവിടെയെത്തി നിരാശരായി മടങ്ങുകയാണ്.
സർവകലാശാലയുടെ ജില്ലാആസ്ഥാനമാണെങ്കിലും ഇവിടെയുള്ളത് ഒരു യൂണിവേഴ്സിറ്റി അസിസ്റ്റന്റിന്റെ തസ്തിക മാത്രമാണ്. നിലവിലുണ്ടായിരുന്ന ജീവനക്കാരന് സെക്ഷൻ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു. പകരം മറ്റൊരാളെ നിയമിച്ചെങ്കിലും അദ്ദേഹത്തിന് കൊവിഡ് ബാധിച്ചതിനാൽ ചുമതലയേറ്റിട്ടില്ലെന്നാണ് സർവകലാശാല അധികൃതരുടെ വിശദീകരണം. നേരത്തേ മറ്റ് ഓഫീസുകളിൽ നിന്ന് ജോലി ക്രമീകരണ വ്യവസ്ഥയിൽ കൂടുതൽ ജീവനക്കാരെ ഇവിടെ നിയോഗിച്ചിരുന്നു. ഇപ്പോൾ ആകെയുള്ള ഒരു ജീവനക്കാരൻ അവധിയെടുക്കുന്ന ദിവസം ഓഫീസ് അടച്ചിടും. അടഞ്ഞുകിടക്കുന്നതിന്റെ കാരണം വ്യക്തമാക്കിയുള്ള അറിയിപ്പ് പ്രദർശിപ്പിച്ചിട്ടില്ലാത്തതിനാൽ തൊട്ടടുത്തദിവസം തുറക്കുമെന്ന പ്രതീക്ഷയിൽ വിദ്യാർത്ഥികൾ വീണ്ടുമെത്തി നിരാശരായി മടങ്ങുകയാണ്.
കൊവിഡിനിടയിൽ നെട്ടോട്ടമോടി വിദ്യാർത്ഥികൾ
സപ്ലിമെന്ററി പരീക്ഷകളുടെ അപേക്ഷാഫാറം വിതരണവും സ്വീകരിക്കലുമാണ് ഇവിടെ പ്രധാനമായും നടക്കുന്നത്. ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാമെങ്കിലും ഭൂരിപക്ഷം വിദ്യാർത്ഥികളും നേരിട്ടാണ് അപേക്ഷ നൽകാറ്. ജില്ലാ ആസ്ഥാനം അടഞ്ഞുകിടക്കുന്നതിനാൽ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലും വിദ്യാർത്ഥികൾ തലസ്ഥാനത്തെ സർവകലാശാലാ അസ്ഥാനത്ത് നേരിട്ട് പോകേണ്ട സ്ഥിതിയാണ്. അല്ലെങ്കിൽ വൻതുക സർവീസ്ചാർജ് നൽകി സ്വകാര്യ ഏജൻസികളെ സമീപിക്കണം.
അടച്ചുപൂട്ടാൻ നീക്കം !
സർവകലാശാലയുടെ സേവനങ്ങൾ പലതും ഓൺലൈനാക്കിയതിന്റെ പേരിൽ ജില്ലാ ആസ്ഥാനം അടച്ചുപൂട്ടാനുള്ള നീക്കം നടക്കുന്നതായി സൂചനയുണ്ട്. ഇവിടം കേന്ദ്രീകരിച്ച് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിക്കാൻ സർവകലാശാലാ അധികൃതർ തയ്യാറാകുന്നില്ല. അതേസമയം സർവകലാശാലയുടെ ആലപ്പുഴ ജില്ലാ ആസ്ഥാനത്ത് ഫീസ് അടക്കം സ്വീകരിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാണ്. ഇവിടുത്തെ ഓഫീസിനുള്ളിൽ നൂറുകണക്കിന് പുസ്തകങ്ങളുള്ള ലൈബ്രറിയുണ്ട്. കേരള സർവകലാശാലയുടെ കീഴിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പുസ്തകങ്ങൾ നൽകുന്നത്. ലൈബ്രറിയിൽ പുതുതായി വിദ്യാർത്ഥികളെ അംഗങ്ങളാക്കാനോ പുസ്തകങ്ങൾ വിതരണം ചെയ്യാനോ ചുമതലക്കാർ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
സെന്റർ പ്രവർത്തിക്കാത്തതിന്റെ കാരണമെന്തെന്ന് നിലവിൽ വ്യക്തമല്ല. പ്രശ്നം പരിശോധിച്ച് നടപടി സ്വീകരിക്കും.
ഡോ. പി.പി. അജയകുമാർ (കേരള സർവകലശാലാ പി.വി.സി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |