ചരക്കുകപ്പൽ സർവീസ് രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിച്ചേക്കും
പിന്തുണച്ച് വ്യാപാരികളും വ്യവസായികളും
കൊല്ലം: സംസ്ഥാനത്തെ തുറമുഖങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഗ്രീൻ ഫ്രെയിറ്റ് കോറിഡോർ തീരദേശ സർവീസിന്റെ ഭാഗമായി രണ്ടാഴ്ചയ്ക്കുള്ളിൽ കൊല്ലം തുറമുഖത്ത് കപ്പലെത്തും. ചരക്കിന്റെ ലഭ്യതയനുസരിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ സ്ഥിരം സർവീസ് നടത്താനാണ് ആലോചന. ഇതിനു മുന്നോടിയായി ഇന്നലെ മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ കൊല്ലത്തേക്ക് സ്ഥിരമായി ചരക്കെത്തിക്കുന്ന വ്യവസായികളും വ്യാപാരികളും പൊതുമേഖല സ്ഥാപനങ്ങളും അനുകൂല നിലപാടാണ് സ്വീകരിച്ചത്.
സ്ഥിരം സർവീസ് ആണെങ്കിൽ കൊച്ചിയിൽ നിന്ന് കൊല്ലത്തേക്ക് കപ്പൽ മാർഗം ചരക്ക് എത്തിക്കാൻ തയ്യാറാണെന്ന് കെ.എം.എം.എൽ, കാഷ്യു കോർപ്പറേഷൻ അധികൃതരും സ്വകാര്യ കശുഅണ്ടി സ്ഥാപന ഉടമകളും പറഞ്ഞു. ഗുജറാത്തിൽ നിന്നാണ് കേരളത്തിലേക്ക് ടൈൽസ് പ്രധാനമായും എത്തുന്നത്. അവിടെ നിന്ന് നേരിട്ട് കൊല്ലത്തേക്ക് ടൈൽസ് കൊണ്ടുവരാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട ടൈൽസ് വ്യവസായികൾ കൊച്ചി - കൊല്ലം സർവീസിന് പിന്തുണ പ്രഖ്യാപിച്ചു.
എം. മുകേഷ് എം.എൽ.എ, മാരിടൈം ബോർഡ് ചെയർമാൻ വി.ജെ. മാത്യു, പോർട്ട് ഓഫീസർ എബ്രഹാം കുര്യാക്കോസ്, പാക്സ്, സത്യം എന്നീ ലോജിസ്റ്റിക് കമ്പനികളുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കപ്പൽ സർവീസ് കൈകാര്യം ചെയ്യുന്ന സ്വകാര്യ ഏജൻസിയുടെ നേതൃത്വത്തിൽ വ്യവസായികളെ നേരിൽക്കണ്ട് ചരക്ക് ഉറപ്പാക്കാനുള്ള ചർച്ചകൾ വരും ദിവസങ്ങളിൽ നടത്തും.
പ്രത്യേക ഇൻസെന്റീവ്
തീരദേശ കപ്പൽ സർവീസ് പ്രോത്സാഹിപ്പിക്കാനായി കപ്പൽ ഏജൻസികൾക്ക് സർക്കാർ പ്രത്യേക ഇൻസെന്റീവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഒരു പങ്ക് ചരക്ക് ഇറക്കുന്നതിനുള്ള കൂലിയിൽ കുറയ്ക്കാനും ആലോചനയുണ്ട്.
അയൽ ജില്ലകളിലും യോഗം
കൊല്ലം തുറമുഖത്ത് ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും ട്രേഡ് മീറ്റ് നടത്തും. ഇവിടങ്ങളിൽ ടൈൽസ്, കശുഅണ്ടി, നിർമ്മാണ സാമഗ്രികൾ എന്നീ വ്യവസായം നടത്തുന്നവരെയാണ് ലക്ഷ്യമിടുന്നത്. കൊച്ചി തുറമുഖത്ത് നിന്നു ചരക്ക് കൊല്ലത്ത് എത്തിച്ച ശേഷം മറ്റ് ജില്ലകളിലേക്ക് റോഡ് മാർഗം കൊണ്ടുപോവുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |