രോഗലക്ഷണങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യവകുപ്പ്
കൊല്ലം: പനിയും ജലദോഷവുമുള്ളവർ നിപ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ജില്ലയിൽ രോഗസാദ്ധ്യത തള്ളിക്കള്ളയാനാകില്ലെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. നിപ സ്ഥരീകരിച്ച കോഴിക്കോട് ചാത്തമംഗലവും പരിസര പ്രദേശങ്ങളും വഴി സഞ്ചരിച്ചവർ നിരീക്ഷണത്തിൽ പ്രവേശിച്ച് എത്രയും വേഗം പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട പുനലൂർ സ്വദേശി ഇപ്പോൾ കോഴിക്കോട് മെഡി. ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അവിടെ ഹൗസ് സർജൻസി ചെയ്യുന്ന വിദ്യാർത്ഥി പുനലൂരിൽ എത്തിയ ശേഷം കഴിഞ്ഞമാസം 17നാണ് മടങ്ങിയത്. നിപ ബാധിച്ച് മരിച്ച 12 വയസുകാരനെ കഴിഞ്ഞമാസം അവസാനത്തോടെ പ്രവേശിപ്പിച്ച മെഡി. ആശുപത്രിയിലെ വാർഡിൽ വിദ്യാർത്ഥി പോയിരുന്നു. എന്നാൽ നേരിട്ട് സമ്പർക്കമില്ല. പിന്നീട് പുനലൂരിലെ വീട്ടിലേക്ക് വന്നിട്ടില്ലാത്തതിനാൽ കുടുംബാംഗങ്ങളെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടില്ല.
കോഴിക്കോട്ടോ മറ്റ് പ്രദേശങ്ങളിലോ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തിയാൽ ഉടൻ തന്നെ അവരെ റൂം ഐസൊലേഷനിൽ പ്രവേശിപ്പിക്കും. ഇവരെ എല്ലാ ദിവസവും രാവിലെയും രാത്രിയും എട്ട് മണിക്ക് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ട് ആരോഗ്യസ്ഥിതി വിലയിരുത്തും. രോഗലക്ഷണം കണ്ടെത്തിയാൽ രക്തം, മലം, മൂത്രം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. രോഗം സ്ഥിരീകരിച്ചാൽ തിരുവനന്തപുരം മെഡി. ആശുപത്രിയിൽ പ്രവേശിപ്പിക്കും.
വവ്വാലിനെ ശ്രദ്ധിക്കണം
രോഗം ബാധിച്ചവരുടെ തുമ്മൽ, ചീറ്റൽ, മലം, മൂത്രം എന്നിവയിലൂടെയും വവ്വാൽ, വളർത്തുമൃഗങ്ങൾ എന്നിവ വഴിയും രോഗം പകരാം. പ്രാണികളെ തിന്നുന്ന വവ്വാലുകളെക്കാൾ ഫലങ്ങൾ കഴിക്കുന്ന വവ്വാലിനെ സൂക്ഷിക്കണം. വവ്വാലുകളുടെ പ്രത്യുത്പാദന കാലമായതിനാൽ അവയിൽ വൈറസ് സാന്നിദ്ധ്യത്തിനുള്ള സാദ്ധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവയിൽ നിന്നുള്ള ദ്രവങ്ങൾ ശരീരത്തിൽ പറ്റാതെ സൂക്ഷിക്കണം. കടിയുടെ പാടുള്ള പഴങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കണം.
................................
മരണസാദ്ധ്യത കൂടുതൽ
കൊവിഡ്: 2.5 ശതമാനം
നിപ: 80 - 90 ശതമാനം
................................
രോഗലക്ഷണങ്ങൾ
ശ്വാസതടസം, പെട്ടെന്നുള്ള ചുമയും പനിയും, ചെന്നി, പരസ്പര ബന്ധമില്ലാതെയുള്ള സംസാരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |