ശാശ്വത പരിഹാരം ലക്ഷ്യമെന്ന് മേയർ
കൊല്ലം: ജനകീയതയിലൂന്നിയുള്ള പുനരുജ്ജീവനമാവും അഷ്ടമുടിക്കായലിൽ നടപ്പാക്കുകയെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിൽ അഷ്ടമുടിക്കായൽ വീണ്ടെടുക്കൽ യജ്ഞത്തിന്റെ ഭാഗമായുള്ള വിവരശേഖരണ കായൽയാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്റി.
കായൽ നവീകരണ പദ്ധതി പ്രഖ്യാപനം മന്ത്റി നിർവഹിച്ചു. കായൽ യാത്രയുടെ ഭാഗമായി ലഭിച്ച വിവരശേഖരണ റിപ്പോർട്ട് മേയർ പ്രസന്ന ഏണസ്റ്റ് മന്ത്റിക്ക് കൈമാറി. വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ വിദഗ്ദ്ധരുമായി ആലോചിച്ച് ശാശ്വത പരിഹാരം കാണാനായി കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്, വിവിധ പഞ്ചായത്തുകൾ എന്നിവരെ ഏകോപിപ്പിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്ന് മേയർ പറഞ്ഞു. അടിയന്തരമായി നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ നഗരസഭ കൗൺസിൽ തീരുമാനിക്കും. 50 ലക്ഷം രൂപ ശുചീകരണത്തിനും 50 ലക്ഷം രൂപ ലിങ്ക് റോഡ് നവീകരണ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും. കായലിൽ നഗരസഭയുടെ നേതൃത്വത്തിൽ ഫ്‌ളോട്ടിംഗ് ഗാർഡനും മ്യൂസിക് ഫൗണ്ടനും സജ്ജീകരിക്കും. കായൽ സംരക്ഷണത്തിനായി ജില്ലാതല, പഞ്ചായത്ത്തല ശില്പശാലകൾ നടത്തിയിരുന്നു. കായലിന്റെ അവസ്ഥയെപ്പറ്റി പൂർണ്ണ വിവരം ലഭ്യമാകാനാണ് വിവരശേഖരണ കായൽയാത്ര നടത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ പദ്ധതി രൂപീകരിക്കുന്നത്.
കായൽ യാത്രയുടെ ഫ്‌ളാഗ് ഒഫ് എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. നാടിന്റെ വളർച്ചയ്ക്ക് അഷ്ടമുടിക്കായലിന്റെ പുനരുജ്ജീവന സാമൂഹിക യജ്ഞം യാഥാർത്ഥ്യമാകണമെന്നും ജനകീയ പങ്കാളിത്തത്തോടെയുള്ള ഉദ്യമത്തിന് പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. എം.എൽ.എമാരായ എം.മുകേഷ്, എം.നൗഷാദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ലാൽ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരം സമിതി അദ്ധ്യക്ഷർ, കൗൺസിലർമാർ, കോർപ്പറേഷൻ സെക്രട്ടറി പി.കെ സജീവ്, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യാത്രയിൽ പങ്കെടുത്തു.
നഗരസഭ നടപ്പാക്കുന്നവ
മലിനജലം ഒഴുകിവരുന്ന ഓടകൾ കണ്ടെത്തി വകുപ്പുകളുടെ ഏകോപനത്തിലൂടെ ട്രീറ്റ്മെന്റ് പ്ലാന്റുകൾ
2022 മാർച്ച് 31നകം പദ്ധതി പൂർത്തീകരിക്കുക ലക്ഷ്യം
ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ കോർപ്പറേഷൻ പരിധിയിലും പഞ്ചായത്തുകളിലും ശുചീകരണ യജ്ഞം
കായൽ ശുചികരണത്തിനൊപ്പം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്ലാസ്റ്റിക് വിരുദ്ധ കാമ്പയിൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |