കൊല്ലം: കർമ്മരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ എൻജിനീയർമാർക്ക്, ദേശീയ എൻജിനീയറിംഗ് ദിനമായ ഇന്നലെ കേരളകൗമുദി നൽകിയ ആദരം ഹൃദ്യമായി. സർക്കാർ സർവ്വീസിലിരിക്കെ ജനപക്ഷം ചേർന്നുനിന്ന ഉദ്യോഗസ്ഥരെയും സ്വകാര്യ മേഖലയിൽ അത്ഭുകരമായ മുന്നേറ്റം നടത്തുന്ന എൻജിനീയറിംഗ് പ്രതിഭകളെയുമാണ് ആദരിച്ചത്.
എൻ.കെ. പ്രേമചന്ദ്രൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രദ്ധേയരായ എൻജിനീയറിംഗ് പ്രതിഭകൾക്കുള്ള ഉപഹാരവും അദ്ദേഹം സമ്മാനിച്ചു. കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കേരളസർവകലാശാല കമ്പ്യൂട്ടർ പഠനകേന്ദ്രം മുൻ ഡയറക്ടർ ഡോ. വി. അജയകുമാർ, പെരുമൺ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഇസഡ്.എ. സോയ, പൊതുമരാമത്ത് വകുപ്പ് റിട്ട. സ്പെഷ്യൽ ഗ്രേഡ് എക്സിക്യുട്ടീവ് എൻജിനീയറും പ്രമുഖ കൺസൾട്ടന്റുമായ എം.എം. ഖാൻ, പൊതുമരാമത്ത് വകുപ്പ് റിട്ട. അസി. എക്സിക്യുട്ടീവ് എൻജിനീയർ എസ്. ദേവരാജൻ, നഗരകാര്യ വകുപ്പ് റിട്ട. അസി. എൻജിനീയറും യെസ് കമ്പയിൻസ് ഉടമയുമായ വാത്സല്യം മോഹനൻ, പട്ടത്തുവിള കൺസ്ട്രക്ഷൻസ് മാനേജിംഗ് ഡയറക്ടർ നവീൻ രവീന്ദ്രൻ, പൊതുമരാമത്ത് വകുപ്പിൽ നിന്നു ഫസ്റ്റ് ഗ്രേഡ് ഓവർസീയറായി വിരമിച്ച മുരുകേശൻ യവനിക എന്നിവരെയാണ് ആദരിച്ചത്.
പുതിയകാലത്തിന്റെ മുദ്രാവാക്യമാകേണ്ട സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ചർച്ചയുടെ വേദിയായി ചടങ്ങ് മാറി. നിർമ്മാണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമ്പോഴും നടപ്പാക്കുമ്പോഴും എൻജിനീയർമാർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും ഗൗരവതരമായ ചർച്ചകൾ നടന്നു. കോൺഗ്രസ് നേതാവ് ഇരവിപുരം സജീവൻ സംസാരിച്ചു. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി. ഉണ്ണിക്കണ്ണൻ സ്വാഗതവും പരസ്യ മാനേജർ ആർ.ഡി. സന്തോഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |