വർഷങ്ങൾക്കു ശേഷം ചരക്കു കപ്പൽ സർവീസ് പുനരാരംഭിക്കുന്നു
കൊല്ലം: സംസ്ഥാനത്തെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ഗ്രീൻ ഫ്രെയിറ്റ് കോറിഡോർ തീരദേശ സർവ്വീസ് കൊല്ലത്തേക്ക് നീളുന്നതിന്റെ ഭാഗമായി ആദ്യ കപ്പൽ നാളെ തുറമുഖത്ത് എത്തിയേക്കും. എഫ്.സി.ഐക്കുള്ള 41 റാക്ക് ഭക്ഷ്യവസ്തുക്കളുമായി 'ചോഗ്ലേ സെവൻ' എന്ന കപ്പലാണ് എത്തുന്നത്. സാങ്കേതിക പ്രശ്നങ്ങളുണ്ടായാൽ കപ്പലെത്തുന്നത് ഞായറാഴ്ചയിലേക്ക് നീളും.
കൊച്ചി- ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കഴിഞ്ഞ ജൂലായിൽ ആരംഭിച്ച സർവ്വീസാണ് കൊല്ലത്തേക്ക് നീളുന്നത്. കയാല്ലം- കൊച്ചി റൂട്ടിൽ കൂടുതൽ ചരക്ക് ലഭിച്ചാൽ ആഴ്ചയിൽ രണ്ട് തവണ കപ്പൽ കൊല്ലത്ത് എത്തും. വർഷങ്ങൾക്ക് മുൻപ് ഈ റൂട്ടിൽ ചരക്ക് കപ്പൽ സർവ്വീസ് ഉണ്ടായിരുന്നെങ്കിലും മുടങ്ങി. പുതുജീവൻ ലഭിച്ച തീരദേശ സർവ്വീസ് മുടങ്ങാതെ കൊണ്ടുപോകാനാണ് അധികൃതരുടെ പരിശ്രമം. റൂട്ടിൽ ചരക്ക് ഉറപ്പാക്കാൻ കൊല്ലത്ത് ട്രേഡ് മീറ്റ് സംഘടിപ്പിച്ചിരുന്നു. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലേക്ക് റോഡ് മാർഗമെത്തുന്ന ചരക്കും കൊല്ലം തുറമുഖം വഴിയാക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്.
കൊല്ലത്ത് നിന്നു കൊച്ചിയിലേക്ക് 24 കണ്ടെയ്നറുകൾ കൊണ്ടുപോകാനുണ്ട്. കപ്പലിൽ ഇത് കൊണ്ടുപോകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ശനിയാഴ്ച രാവിലെ കപ്പലെത്തിയാലും തീരക്കടലിൽ നങ്കൂരമിട്ട ശേഷം ഞായറാഴ്ചയേ തുറമുഖത്ത് പ്രവേശിക്കാൻ സാദ്ധ്യതയുള്ളു. റൗണ്ട് കോസ്റ്റ് എന്ന സ്വകാര്യ കമ്പനിയാണ് തീരദേശ കപ്പൽ സർവ്വീസ് ഓപ്പറേറ്റ് ചെയ്യുന്നത്. സർവ്വീസ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഷിപ്പിംഗ് ഏജൻസികൾക്ക് സർക്കാർ പ്രത്യേക ഇൻസെന്റീവ് പ്രഖ്യാപിച്ചിട്ടുണ്ട്.
തുറമുഖ തലവര മാറും
തീരദേശ കപ്പൽ സർവ്വീസ് സ്ഥിരമായാൽ കൊല്ലം തുറമുഖത്തിന്റെ തലവര മാറിമറിയും. തുറമുഖത്തിന്റെ വരുമാനം ഉയരുന്നതിനൊപ്പം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നുമുള്ള കപ്പൽ സർവ്വീസുകൾ ആരംഭിക്കാനുള്ള നീക്കങ്ങൾക്കും കരുത്താകും. സ്ഥിരം എമിഗ്രേഷൻ പോയിന്റിന് വേണ്ടിയുള്ള ശ്രമങ്ങളും ഊർജ്ജിതമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |