തഴവ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി, പതിനായിരങ്ങൾ പങ്കെടുക്കേണ്ടിയിരുന്ന പകൽപ്പൂരം കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും പ്രതീകാത്മക ചടങ്ങുകളിൽ ഒതുങ്ങി. ഇത് രണ്ടാം തവണയാണ് നാടിന്റെ ഉത്സവത്തെ കൊവിഡ് വരിഞ്ഞുമുറുക്കുന്നത്.
ക്ഷേത്രപരിധിയിലെ 52 കരകളിൽ നിന്നായി പല വലിപ്പത്തിലുള്ള ഇരുന്നൂറിൽപ്പരം കെട്ടുകാളകളും ആയിരത്തിൽപ്പരം വാദ്യമേള കലാകാരൻമാരും അലങ്കരിച്ച ഫ്ലോട്ടുകളുമൊക്കെയായി വർണാഭമായി നടന്നിരുന്ന ഉത്സവം ചടങ്ങിൽ ചിട്ടപ്പെടുത്തിയ കാഴ്ച ഭക്തരെ നിരാശരാക്കി. ഇരുപത്തിയെട്ടാം ഓണ ദിനമായ ഇന്നലെ രാവിലെ മുതൽ ക്ഷേത്രത്തിൽ നല്ല തിരക്കായിരുന്നു. ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ നിർദേശം അനുസരിച്ച് ഉച്ചയ്ക്ക് ശേഷം പൊതുജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിരുന്നില്ല.
ഭരണസമിതിയുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ഒരു ജോഡി ചെറിയ കെട്ടുകാളയെ വൈകിട്ട് 3.30ഓടെ ക്ഷേത്ര നന്ദികേശൻമാർ, ക്ഷേത്ര വാദ്യമേളക്കാർ എന്നിവയുടെ അകമ്പടിയോടെ പ്രധാന ആൽത്തറകൾ ചുറ്റി ചടങ്ങുകൾ പൂർത്തീകരിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് ഭാരവാഹികൾ ഉൾപ്പെടെ 40 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ക്ഷേത്ര ഭരണ സമിതി സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ള, വൈസ് പ്രസിഡന്റ് ആർ.ഡി. പത്മകുമാർ, ട്രഷറർ എം.ആർ. വിമൽ ഡാനി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആഘോഷത്തോടനുബന്ധിച്ച് വിവിധ കെട്ടുകാള സമിതികൾ കഴിഞ്ഞ ദിവസം അന്നദാനവും മറ്റും നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |