കൊല്ലം: ജില്ലയിൽ വൈറൽപനി ബാധിച്ച് ചികിത്സതേടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതായി കണക്കുകൾ. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കരുതലാണ് വേണ്ടതെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. വൈറൽപനിക്ക് കൊവിഡിന് സമാനമായ രോഗലക്ഷണങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ ജനങ്ങൾ വളരെ ആശങ്കയോടെയാണ് രോഗത്തെ കാണുന്നത്. ശക്തമായ പനിയെ തുടർന്ന് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയ രോഗികളിൽ 98 ശതമാനം പേർക്കും കൊവിഡ് നെഗറ്റീവാണെന്നതും ഈ രോഗത്തിന്റെ പ്രത്യേകതയാണ്.
കഴിഞ്ഞ ഡിസംബറിൽ ജില്ലയുടെ കിഴക്കൻ മേഖലകളിൽ വൈറൽപനി റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും പനി ക്ലിനിക്കുകൾ ആരംഭിക്കാനോ മറ്റ് നടപടികൾ കൈക്കൊള്ളാനോ അധികൃതർ തയ്യാറായിരുന്നില്ല. ഇപ്പോൾ പനി വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന പതിവുപല്ലവി ആവർത്തിക്കുകയാണ് ആരോഗ്യവകുപ്പ് അധികൃതർ.
പ്രധാന ലക്ഷണങ്ങൾ
കടുത്ത പനി, ചുമ, തൊണ്ടവേദന, ഛർദ്ദിൽ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളോടെയാണ് വൈറൽ പനി വ്യാപിക്കുന്നത്. വീട്ടിൽ ഒരാൾക്ക് വന്നാൽ പരിചരിക്കുന്നവർക്കും അതുവഴി വീട്ടിലുള്ള മുഴുവൻ പേർക്കും രോഗം പകരും. അതിനാൽ ഇതിനെ നിസാരമായി തള്ളിക്കളയാനാകില്ല. രോഗബാധിതരായവരിൽ ചിലർക്ക് കടുത്ത ശരീരവേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ട്. മിക്ക സർക്കാർ, സ്വകാര്യ ആശുപത്രികളിലും വൈറൽപനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ശ്രദ്ധിക്കണം
1. സ്വയം ചികിത്സ അരുത്, അടുത്തുള്ള ആശുപത്രിസേവനം പ്രയോജനപ്പെടുത്തണം
2. രോഗത്തിന്റെ ലക്ഷണം സമാനമായതിനാൽ കൊവിഡ് പരിശോധന നടത്തണം
3. ഇടയ്ക്കിടെ തിളപ്പിച്ചാറ്റിയ വെള്ളം നിർബന്ധമായും കുടിച്ചിരിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |