ചെലവഴിച്ചത് പദ്ധതി വിഹിതത്തിന്റെ 31. 53 ശതമാനം മാത്രം
കേന്ദ്രാവിഷ്കൃത പദ്ധതിയായിട്ടും എം.പിയുടെ ഇടപെടലുകൾക്ക് വിലക്ക്
കൊല്ലം: അമൃത് പദ്ധതിയിൽ അനുവദിച്ചതുക ചെലവഴിക്കുന്നതിൽ കൊല്ലം നഗരസഭ ഏറ്റവും പിന്നിൽ. ഞാങ്കടവ് കുടിവെള്ള പദ്ധതിയുൾപ്പെടെയുള്ള 57 പദ്ധതികളിൽ ഇതുവരെ പൂർത്തീകരിക്കാൻ കഴിഞ്ഞത് 38 എണ്ണം മാത്രമാണ്. പാർക്കുകൾ, ഫുട് ഓവർ ബ്രിഡ്ജുകൾ എന്നിവയുടെ പണിയാണ് പൂർത്തീകരിച്ചവയിൽ ഏറെയും. ഇവയാകട്ടെ ആർക്കും ഉപകരിക്കാത്ത തരത്തിൽ നോക്കുകുത്തികളാവുകയും ചെയ്തു. 2005ൽ ആരംഭിച്ച അമൃത് പദ്ധതിയിലൂടെ ജില്ലയ്ക്ക് ലഭിച്ചത് 253.45 കോടിരൂപയാണ്. എന്നാൽ ഇതുവരെ ചെലവഴിച്ചത് 65.17 കോടിരൂപ മാത്രമാണ്. പദ്ധതി പുരോഗമനം സംബന്ധിച്ച അമൃത് റിപ്പോർട്ടിലാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 2020 മാർച്ചിൽ പൂർത്തീകരിക്കുന്ന തരത്തിലാണ് പദ്ധതികൾ ആവിഷ്കരിച്ചതെങ്കിലും പലതും പാതിവഴിയിൽ മുടങ്ങികിടക്കുന്ന അവസ്ഥയാണ്.
എം.പിയ്ക്ക് അപ്രഖ്യാപിത വിലക്ക്
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിൽ പാർലമെന്റ് അംഗത്തിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് നഗരസഭ. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മണ്ഡലമായിട്ടും നടപ്പാക്കുന്ന ഒരു പദ്ധതിയുടെയും നിർവഹണ, അവലോകന യോഗങ്ങളിലൊന്നും അദ്ദേഹത്തെ വിളിക്കുകയോ പങ്കെടുപ്പിക്കുകയോ ചെയ്യാറില്ല. കരാറുകാരും അമൃത് അധികൃതരും നൽകുന്ന റിപ്പോർട്ടുകൾ മാത്രമാണ് അദ്ദേഹം വഴി ഭവന, നഗരകാര്യ മന്ത്രാലയത്തിലെത്തുന്നത്. കൃത്യമായ അവലോകനറിപ്പോർട്ടുകളും നിർവഹണ പുരോഗതി സംബന്ധിച്ച രേഖകളും കൃത്യമായി മന്ത്രാലയത്തിലെത്താൻ വൈകുന്നത് ഭാവിയിൽ വിവിധ പദ്ധതികൾക്ക് കേന്ദ്രസഹായം ലഭിക്കുന്നതിന് തടസമാമായേക്കാം.
അമൃത് പദ്ധതി
കുടിവെള്ളം, മാലിന്യസംസ്കരണം, നഗര ഗതാഗതം, ഓടകളുടെയും പാർക്കുകളുടെയും നിർമ്മാണം, നവീകരണം തുടങ്ങി അഞ്ചിന പദ്ധതികൾക്കുവേണ്ടി 2015ൽ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം രൂപീകരിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് അമൃത് (അടൽമിഷൻ ഫോർ റെജുവിനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ). സംസ്ഥാനത്ത് അമൃത് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത് 6 കോർപ്പറേഷനുകളും 3 നഗരസഭകളുമാണ്.
പദ്ധതികൾ - അനുവദിച്ച തുക (കോടി)
ജലവിതരണം - 118.91
മലിനജല സംരക്ഷണം - 40.35
ഓടകൾ - 29.16
നഗരഗതാഗതം - 20.79
പാർക്കുകൾ - 3.73
ജില്ലയിലെ ആകെ പദ്ധതികൾ : 57
പൂർത്തിയായത് : 38
അനുവദിച്ചതുക : 253. 45 കോടി
ടെണ്ടർചെയ്തത് : 212. 94 കോടി
ചെലവഴിച്ചത് : 65. 17 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |