SignIn
Kerala Kaumudi Online
Friday, 26 April 2024 8.06 PM IST

അറപ്പ് തോന്നിക്കും, ഇവിടത്തെ അറവ് !

v
കടപ്പാക്കട മാർക്കറ്റിനുള്ളിൽ കെട്ടിയിട്ടിരിക്കുന്ന അറവ് മാടുകൾ

കടപ്പാക്കട മാർക്കറ്റിൽ അറവ് നടത്തുന്നത് മാലിന്യത്തിൽ

കൊല്ലം: നഗരസഭയുടെ നിയന്ത്രണത്തിലുള്ള കടപ്പാക്കട മാർക്കറ്റിൽ വൃത്തിഹീനമായിടത്ത് അറവുമാടുകളെ കെട്ടുന്നതും അവയുടെ വിസർജ്ജ്യം അടക്കമുള്ള മാലിന്യത്തിൽ അറവ് നടത്തുന്നതും പതിവായിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല.

മറ്റു മൃഗങ്ങളുടെ മുന്നിൽ വച്ച് അറവ് നടത്തരുതെന്ന നിർദ്ദേശം അവഗണിക്കുന്നതിനൊപ്പം കൃത്യമായ മാനദണ്ഡങ്ങളൊന്നുംതന്നെ പാലിക്കുന്നുമില്ല. തലേന്ന് രാവിലെ മുതൽ കടപ്പാക്കട മാർക്കറ്റിലെത്തിക്കുന്ന മാടുകളെ കെട്ടിയിട്ട ശേഷം അർദ്ധരാത്രിയോടെയെത്തി ഇവിടെത്തന്നെ കശാപ്പ് ചെയ്യുകയാണ് പതിവ്. അറവു മാലിന്യങ്ങൾ നീക്കുന്നതൊഴിച്ചാൽ ഇവയുടെ ഭക്ഷ്യ അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാറില്ല. മാർക്കറ്റിലെത്തുന്നവർ രൂക്ഷമായ ദുർഗന്ധം സഹിക്കേണ്ട അവസ്ഥയാണ്.

മാർക്കറ്റിനു മുൻവശം കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള വാണിജ്യ സമുച്ചയമാണ്. ഓഫീസുകൾ ഉൾപ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള ഇവിടെ ദിനംപ്രതി നൂറുകണിക്കിനാളുകളാണ് വന്നുപോകുന്നത്. തൊട്ടടുത്ത് സ്പോർട്സ് ക്ളബ്ബും കുട്ടികളുടെ പാർക്കും ബസ് സ്റ്റോപ്പും ഒക്കെയുള്ള തിരക്കേറിയ ഭാഗമാണിതെന്ന ചിന്ത പോലും അധികൃതർക്ക് ഉണ്ടാവാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ. കടപ്പാക്കട മാർക്കറ്റിന്റെ സമീപത്തെത്തുന്നവർ രോഗഭീഷണിയിലാണ്. മാലിന്യം നീക്കുകയും അറവുമാടുകളെ ഇവിടെ കെട്ടിയിടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അറവുശാല അടഞ്ഞുതന്നെ

നഗരസഭയുടെ ഉടമസ്ഥതയിൽ അഷ്ടമുടിക്കായൽ തീരത്തുള്ള അറവുശാല അടഞ്ഞിട്ട് വർഷങ്ങളായി. പ്രദേശവാസികൾ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2018 ജൂലായിലാണ് അറവുശാല അടയ്ക്കേണ്ടി വന്നത്. തുടർന്ന് അറവ് നടത്തുമ്പോഴുണ്ടാകാന്ന ഖര - ദ്രവ മാലിന്യങ്ങൾ സംസ്കരിക്കാൻ 26 ലക്ഷം രൂപ ചെലവഴിച്ച് എഫ്ലുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മിക്കാൻ നഗരസഭ തീരുമാനിച്ചു. പദ്ധതി പൂർത്തിയായെങ്കിലും പ്ലാന്റ് പ്രതീക്ഷിച്ചതുപോലെ പ്രവർത്തിക്കാത്തതിനാൽ 50 ലക്ഷം കൂടി ചെലവഴിച്ച് മറ്റൊരു യന്ത്രം സ്ഥാപിച്ചു. കോഴിക്കോട് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് പ്ലാന്റ് സ്ഥാപിച്ചത്. കൃത്യമായ ഫലം ഉണ്ടാകാതിരുന്നതിനെ തുടർന്ന് പിന്നീട് അറവുശാല പ്രവർത്തിപ്പിച്ചില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.