കൊല്ലം: പാരിപ്പള്ളി ഗവ. മെഡി. ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിൽ കേരളപ്പിറവി ദിനമായ ഇന്നലെ കാത്ത് ലാബ് പ്രവർത്തനം ആരംഭിച്ചു. കാർഡിയോളജി വിഭാഗം മേധാവി പ്രവീൺ വേലപ്പന്റെ നേതൃത്വത്തിൽ, കൊല്ലം സ്വദേശികളായ 55 കാരനും 60 കാരനും ആൻജിയോപ്ലാസ്റ്റി ചികിത്സ വിജയകരമായി നടത്തിയാണ് കാത്ത് ലാബ് പ്രവർത്തനത്തിനു തുടക്കമായത്.
ഇതോടൊപ്പം എട്ട് കിടക്കകളുള്ള കാർഡിയാക് ഐ.സി.യുവും പ്രവർത്തനം ആരംഭിച്ചു. ഹൃദയ സംബന്ധമായ വിദഗ്ദ്ധ ചികിത്സകൾ കൊല്ലം മെഡി. ആശുപത്രിയിലും ലഭ്യമായത് രോഗികൾക്ക് അനുഗ്രഹമാകും. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഒ.പി വിഭാഗത്തിനു പുറമെ എക്കോ, ടി.എം.ടി ചികിത്സകളും തുടങ്ങിയിരുന്നു. സർക്കാരിന്റെ ആരോഗ്യ ഇൻഷ്വറൻസ് സേവനങ്ങൾ ആശുപത്രിയിൽ ലഭ്യമാണ്. പേസ് മേക്കർ, ഇൻട്രാ കാർഡിയാക് ഡിഫിബ്രിലേറ്റർ, കാർഡിയാക് റീ സിങ്ക്രോണൈസേഷൻ തെറാപ്പി എന്നീ നൂതന ചികിത്സകളും ഇനിയുണ്ടാവുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജി.എസ്. സന്തോഷ് അറിയിച്ചു. മെഡിക്കൽ കാർഡിയോ തൊറാസിസ് സർജറി വിഭാഗം എത്രയും വേഗം തുടങ്ങാനാവുമെന്ന് പ്രിൻസിപ്പൽ ഡോ. അബ്ദുൾ റഷീദ് അറിയിച്ചു. കാർഡിയോളജി വിഭാഗത്തിൽ ഡോ. പ്രവീണിനെയും ഡോ. പ്രശോഭിനെയും കൂടാതെ മൂന്ന് കാർഡിയോളജി ഡോക്ടർമാരുടെ സേവനം കൂടി ലഭ്യമാക്കും. ആശുപത്രി വികസനത്തിന് സഹകരിച്ച ബയോമെഡിക്കൽ, നഴ്സിംഗ്, പൊതുമരാമത്ത് വിഭാഗങ്ങളെ പ്രിൻസിപ്പലും സൂപ്രണ്ടും അഭിനന്ദിച്ചു.
കാത്ത് ലാബ് ആശ്വാസകരം
ദേശീയപാതയോട് ചേർന്നുള്ള കൊല്ലം മെഡി. ആശുപത്രിയിൽ കാത്ത് ലാബ് ചികിത്സ ലഭ്യമായത് ധാരാളം രോഗികളുടെ ജീവൻ രക്ഷിക്കാനുതകും. വളരെയേറെ ചെലവുള്ള കാത്ത് ലാബ് ചികിത്സ മെഡി. ആശുപത്രിയിൽ സജ്ജമായതോടെ പാവപ്പെട്ട ധാരാളം രോഗികൾക്ക് ആശ്വാസമാകും. കാത്ത് ലാബ് ചികിത്സ വിജയിപ്പിച്ച ഡോക്ടർമാർ, നഴ്സുമാർ, ടെക്നിഷ്യന്മാർ തുടങ്ങിയവരെ ആരോഗ്യ മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |