ജില്ലയിലെ ആദ്യ പിങ്ക് കഫേയ്ക്ക് തുടക്കം
കൊല്ലം: ആനവണ്ടിയുടെ പുത്തൻ നിറവും രൂപവും കണ്ട് ഫാസ്റ്റാണോ ഓർഡിനറിയാണോ എന്നു സംശയിച്ചു നിൽക്കേണ്ട. ധൈര്യമായി കയറിക്കോ, കുടുംബശ്രീക്കാരുടെ 'പിങ്ക് കഫേ' ആണ്. കയ്യിലുള്ള കാശനുസരിച്ച് ആവേളം ഭക്ഷണം കഴിച്ചിറങ്ങാം!
നിരത്തിലിറക്കാനാവാത്ത ബസുകൾ പ്രയോജനപ്പെടുത്താൻ, കുടുംബശ്രീക്കാരെ ഉൾപ്പെടുത്തി കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ച പിങ്ക് കഫേ പദ്ധതി പ്രകാരം ജില്ലയിൽ ആരംഭിച്ച ആദ്യ കഫേയ്ക്കാണ് ഇന്നലെ കൊല്ലം സ്റ്റാൻഡിൽ തുടക്കമായത്. ഗാരേജിനു സമീപം സജ്ജമാക്കിയ ബസ് കഫേയിൽ ആവിയിൽ പുഴുങ്ങിയ നാടൻ ഭക്ഷണങ്ങൾ മുതൽ ന്യൂജെൻ വിഭവങ്ങൾ വരെ ഇവിടെ മിതമായ നിരക്കിൽ ലഭിക്കും. കൂടാതെ കരിമീൻ, പ്രാച്ചി, കൂഴാവാലി, ചൂട തുടങ്ങിയ അഷ്ടമുടിയുടെ കായൽ വിഭവങ്ങളും യഥേഷ്ടമുണ്ട്. എല്ലാ ഡിപ്പോകൾക്കു മുന്നിലും സമാനമായ രീതിയിൽ റെസ്റ്റോറന്റുകൾ തുടങ്ങാനാണ് കെ.എസ്.ആർ.ടി.സിയും കുടുംബശ്രീയും ലക്ഷ്യമിടുന്നത്. കുടുംബശ്രീ പ്രവർത്തകർക്ക് തൊഴിൽ, നാട്ടുകാർക്ക് മിതമായ വിലയ്ക്ക് നല്ല ആഹാരം, വാടകയിനത്തിൽ കെ.എസ്.ആർ.ടി.സിക്കും വരുമാനം എന്നതാണ് പുതുസംരംഭത്തിന്റെ പ്രത്യേകത.
22 പേർക്ക് ഇരിക്കാൻ കഴിയുന്ന തരത്തിലാണ് പിങ്ക് കഫേ രൂപപ്പെടുത്തിയിരിക്കുന്നത്. കലാകാരനായ അജി.എസ്. ധരന്റേതാണ് രൂപകല്പന. നീരാവിൽ സ്വദേശിയായ സീമയുടെ നേതൃത്വത്തിലുള്ള 'ശൈലതീർത്ഥ' കുടുംബശ്രീ യൂണിറ്റിനാണ് നടത്തിപ്പ് ചുമതല. തുടക്കത്തിൽ രാവിലെ 6 മുതൽ വൈകിട്ട് 9 വരെയാണ് പ്രവർത്തനമെങ്കിലും രാത്രി യാത്രക്കാരെ ലക്ഷ്യമിട്ട് പിന്നീട് 24 മണിക്കൂറാക്കും.
തുടക്കം കിഴക്കേകോട്ടയിൽ
കട്ടപ്പുറത്തായ ബസുകൾ രൂപമാറ്റം വരുത്തി പ്രയോജനപ്പെടുത്താൻ കെ.എസ്.ആർ.ടി.സി ആറുമാസം മുൻപാണ് തീരുമാനമെടുത്തത്. തുടർന്ന് റെസ്റ്റോറന്റുകൾ എന്ന ആശയം മൂന്ന് മാസം മുൻപ് ഉരുത്തിരിയുകയും കുടുംബശ്രീ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. നവംബർ ആദ്യവാരം ആദ്യഘട്ടമെന്ന നിലയിൽ തിരുവനന്തപുരം കിഴക്കേകോട്ടയിൽ പരീക്ഷണാടിസ്ഥാനത്തിൽ പിങ്ക് കഫേ ആരംഭിച്ചിരുന്നു. സംരംഭം വിജയകരമാണെന്ന വിലയിരുത്തലിനെ തുടർന്ന് എല്ലാ ഡിപ്പോകളിലും ഇത്തരത്തിൽ റെസ്റ്റോറന്റുകൾ ആരംഭിക്കാനുള്ള ശ്രമമാണ് കുടുംബശ്രീ നടത്തുന്നത്.
മന്ത്രി ഉദ്‌ഘാടനം ചെയ്തു
മന്ത്രി കെ.എൻ. ബാലഗോപാൽ പിങ്ക് കഫേ ഉദ്ഘാടനം ചെയ്തു. എല്ലാ ഡിപ്പോകൾക്ക് മുന്നിലും കഫേകൾ തുടങ്ങാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ജയൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ വി.ആർ. അജു, സി.ഡി.എസ് ചെയർപേഴ്‌സൻ എസ്. ബീമ, ജില്ലാ പ്രോഗ്രാം മാനേജർ എസ്. നീരജ്, ഡി.ടി.ഒ ആർ. മനേഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |