കൊല്ലം: പ്രഖ്യാപനങ്ങളും പ്രവർത്തനങ്ങളും ബോധവത്കരണ കാമ്പയിനുമൊക്കെ നടത്തിയിട്ടും അഷ്ടമുടിയിലെ മാലിന്യം തള്ളലിന് കുറവില്ല. അറവ്, കക്കൂസ് മാലിന്യവും ആശുപത്രി മാലിന്യവുമൊക്കെ ഒരു നിയന്ത്രണവുമില്ലാതെ കായലിലേക്ക് തള്ളുകയാണ്. രൂക്ഷമായ ദുർഗന്ധം കാരണം ലിങ്ക് റോഡ് വഴിയുള്ള യാത്രയും ദുസഹമായി.
രാത്രിയുടെ മറവിലാണ് മിക്കപ്പോഴും മാലിന്യം കായലിൽ തള്ളുന്നത്. സെപ്‌തംബർ ആദ്യവാരം കോർപ്പറേഷന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും കാമ്പയിനും സംഘടിപ്പിച്ചിരുന്നു. മൂന്നു മാസത്തോളം നീണ്ട പ്രവർത്തനത്തിൽ കായൽ ശുചീകരണമൊക്കെ തകൃതിയായി നടന്നെങ്കിലും ഇപ്പോൾ ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയായി.
കായലിലെ മാലിന്യ പ്രശ്നത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുക്കുകയും കമ്മിഷൻ കായൽ സന്ദർശിക്കുകയും ചെയ്തിരുന്നു. പിന്നാലെ കൊല്ലം സ്വദേശി നൽകിയ കത്ത് പൊതുതാൽപര്യ ഹർജി പരിഗണിച്ച് സ്വമേധയാ കേസെടുത്ത് ഹൈക്കോടതിയും വിഷയത്തിൽ ഇടപെട്ടിരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്റാലയം, സംസ്ഥാന പരിസ്ഥിതി വകുപ്പ്, മലിനീകരണ നിയന്ത്റണ ബോർഡ്, കെ.ടി.ഡി.സി എം.ഡി, ഫോറസ്റ്റ് കൺസർവേറ്റർ തുടങ്ങി വിവിധ വകുപ്പ് മേധാവികളെയും കളക്ടർ അടക്കമുള്ളവരെയും എതിർ കക്ഷികളാക്കിയാണ് ഹൈക്കോടതി കേസെടുത്തത്. തുടർന്നാണ് ശുചീകരണ പ്രവർത്തനങ്ങളുമായി കോർപ്പറേഷൻ കളത്തിലിറങ്ങിയത്. തുടക്കത്തിലുണ്ടായിരുന്ന ആവേശം കോർപ്പറേഷനും ഉപേക്ഷിച്ച മട്ടാണ്.
# സംരക്ഷിത പട്ടികയിൽ
റാംസർ ഉടമ്പടി പ്രകാരം പ്രത്യേക സംരക്ഷണം ആവശ്യമായ നീർത്തടങ്ങളുടെ പട്ടികയിലുള്ളതാണ് അഷ്ടമുടി. 1971 ഫെബ്രുവരി 12ന് ഇറാനിലെ റാംസർ എന്ന പട്ടണത്തിൽ 18 രാഷ്ട്രങ്ങളുടെ പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുത്ത് കരാറിൽ ഒപ്പുവച്ചതോടെയാണ് പട്ടിക നിലവിൽ വന്നത്. പട്ടികയിൽപ്പെടുന്ന സ്ഥലങ്ങളിൽ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവർത്തനങ്ങൾ നിയന്ത്റിക്കാനുള്ള ബാദ്ധ്യത അതത് സർക്കാരുകൾക്കുണ്ട്. 2002 നവംബറിൽ ചേർന്ന റാംസർ കൺവെൻഷനിലാണ് അഷ്ടമുടി പട്ടികയിൽ ഉൾപ്പെട്ടത്. സംസ്ഥാനത്ത് ശാസ്താംകോട്ട, വേമ്പനാട് കായലുകളും പട്ടികയിൽ ഇടം നേടിയവയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |