കൊല്ലം: ആറു മാസത്തിനുള്ളിൽ വീണ്ടുമെത്തിയ പേമാരി കർഷകരുടെ നട്ടെല്ലൊടിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിൽ ജില്ലയിൽ 8.82 കോടി രൂപയുടെ കാർഷിക വിളകൾ നശിച്ചതായാണ് പ്രാഥമിക കണക്ക്.
നഷ്ടം ഇതിന്റെ ഇരട്ടിയോളം വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വർഷം സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ കാർഷിക വിളകൾ വൻതോതിൽ നശിച്ചതിന് പിന്നാലെയാണ് കർഷകർക്ക് ഇരുട്ടടിയായി കാലം തെറ്റി വീണ്ടും മഴ എത്തിയത്. കഴിഞ്ഞ മഴക്കാലത്ത് ഉണ്ടായ കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം ഇനിയും പൂർണമായി വിതരണം ചെയ്തിട്ടില്ല. നഷ്ടപരിഹാരമായി ഒരു ഗഡു മാത്രമാണ് കർഷകർക്ക് ലഭിച്ചിട്ടുള്ളത്. അതും തുച്ഛമായ തുക മാത്രം. അടുത്ത ഗഡുവിനായി കർഷകരുടെ കാത്തിരിപ്പ് നീളുന്നതല്ലാതെ സർക്കാർ കനിയുന്നില്ല.
കാലാവസ്ഥാ വ്യതിയാനം മൂലം കാലം തെറ്റി പെയ്യുന്ന മഴ കാർഷിക മേഖലയിലാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ബാങ്ക് വായ്പയും മറ്റുമെടുത്ത് കൃഷിയിറക്കുന്ന ചെറുകിട കർഷകർ കൃഷി നാശം മൂലം വായ്പ തിരിച്ചടക്കാനാവാതെ കടക്കെണിയിലാവുന്നു. കഴിഞ്ഞ ദിവസം നിരണത്ത് ആത്മഹത്യ ചെയ്തതും ഇങ്ങനെ കടക്കെണിയിലായ കർഷകനാണ്.
കൂടുതൽ നാശം പച്ചക്കറിക്ക്
ജില്ലയിൽ ഏറ്റവും കൂടുതൽ നാശം നേരിട്ടത് പച്ചക്കറി കൃഷിക്കാണ് 12.12 ഹെക്ടർ സ്ഥലത്തെ പച്ചക്കറി കൃഷിയാണ് നശിച്ചത്. 293 കർഷകർക്കായി 5.45 കോടി രൂപയുടെ നഷ്ടം നേരിട്ടു. പന്തൽ ഇല്ലാതെ പച്ചക്കറി കൃഷി ചെയ്തിരുന്ന 224 കർഷകരുടെ പച്ചക്കറിയും നഷ്ടമായി. 36 ഹെക്ടർ ഭൂമിയിലെ നെൽകൃഷി നശിച്ച് 54 ലക്ഷം രൂപയുടെ നഷ്ടവും കർഷകർക്കുണ്ടായി. 0.60 ഹെക്ടർ സ്ഥലത്തെ എള്ളും 1.50 ഹെക്ടർ സ്ഥലത്തെ പയറുവർഗങ്ങളും 0.60 ഹെക്ടർ സ്ഥലത്തെ കിഴങ്ങു വർഗങ്ങളും നഷ്ടമായവയിൽ ഉൾപ്പെടുന്നു.
നഷ്ടമായ മറ്റ് വിളകൾ
തെങ്ങ് - 250 എണ്ണം
കുലച്ച വാഴ - 78,652
കുലക്കാത്ത വാഴ - 49,760
റബർ ടാപ്പ് ചെയ്യുന്നത് - 1710
ടാപ്പ് ചെയ്യാത്തത് - 776
കുരുമുളക് - 42
വെറ്റില - 35,840
ഇഞ്ചി - 0. 36 ഹെക്ടർ
കപ്പ - 29.20 ഹെക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |