വിശദ രൂപരേഖ സർക്കാരിനു കൈമാറി
കൊല്ലം: അഷ്ടമുടിക്കായലിന്റെ പുനരുജ്ജീവനത്തിന് കൊല്ലം കോർപ്പറേഷനും ഉൾനാടൻ ജലഗതാഗത വകുപ്പും സംയുക്തമായി തയ്യാറാക്കിയ, 50 കോടി ചെലവ് വരുന്ന പദ്ധതിയുടെ വിശദരൂപരേഖ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. കഴിഞ്ഞ രണ്ട് സംസ്ഥാന ബഡ്ജറ്റുകളിലായി ജലാശയങ്ങളുടെ പുനരുജ്ജീവനത്തിന് 70 കോടി വകയിരുത്തിയിട്ടുണ്ട്. പദ്ധതി നടത്തിപ്പിനുള്ള പണം ഇതിൽ നിന്നു ലഭിക്കുമെന്നാണ് പ്രതീക്ഷ.
അഷ്ടമുടിക്കായൽ നിലവിൽ നേരിടുന്ന മലിനീകരണം, കൈയേറ്റം, അപൂർവ ജീവജാലങ്ങളുടെ വംശനാശം എന്നിവയെ പ്രതിരോധിക്കുന്നതിനൊപ്പം ജലഗതാഗതവും കായലിനെ ആശ്രയിച്ചുള്ള ഉപജീവനവും പരിപോഷിപ്പിക്കാനുള്ള ശുപാർശകളാണ് പുതിയ രൂപരേഖയിലുള്ളത്. അഷ്ടമുടിക്കായൽ സംരക്ഷണത്തിനായി നഗരസഭ അടുത്തിടെ സംഘടിപ്പിച്ച കാമ്പയിനിന്റെ തുടർച്ചയായിട്ടാണ് പുതിയ രൂപരേഖ സർക്കാരിന് സമർപ്പിച്ചതെന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനീയർ ജോയി ജനാർദ്ദനൻ പറഞ്ഞു.
# പ്രധാന നിർദ്ദേശങ്ങൾ
ലിങ്ക് തോടിന്റെ ഭാഗത്തുള്ള കായൽത്തീരം തടാക ബീച്ചായി വികസിപ്പിക്കണം. ഇവിടം കേന്ദ്രീകരിച്ച് പെഡൽ ബോട്ട് സർവീസ് ആരംഭിക്കണം. അഡ്വഞ്ചർ പാർക്ക് കേന്ദ്രീകരിച്ചുള്ള ടൂറിസം പ്രവർത്തനങ്ങൾ ഇവിടേക്കും വ്യാപിപ്പിക്കണം. ബോട്ടുകൾ സഞ്ചരിച്ച് നിരന്തരം ജലം ചലിക്കുമ്പോൾ അടിത്തട്ടിലേക്ക് വായു സഞ്ചാരം വർദ്ധിച്ച് മത്സ്യങ്ങൾക്കും ജലസസ്യങ്ങൾക്കും അനുകൂല സാഹചര്യം ഒരുങ്ങും.
അഷ്ടമുടിക്കായലിലേക്ക് മാലിന്യം ഒഴുകിയെത്തുന്ന മണിച്ചിത്തോട്, ചൂരാങ്കിൽ തോട്, വിവിധ ഓടകൾ എന്നിവയുടെ അഗ്രഭാഗത്തോട് ചേർന്ന് മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കണം. കായലിൽ അടിഞ്ഞുകൂടുന്ന മാലിന്യം സ്ഥിരമായി സംസ്കരിക്കാൻ പ്രത്യേക സംസ്കരണ പ്ലാന്റ്
കായൽ കൈയേറ്റം തടയാൻ പരമാവധി തീരങ്ങളിൽ നടപ്പാതകളും സൈക്കിൾ ട്രാക്കും. കായലിന്റെ ജൈവഘടന നിലനിറുത്താൻ കൂടുതൽ സ്ഥലങ്ങളിൽ കണ്ടൽച്ചെടികൾ വച്ചുപിടിപ്പിക്കൽ
ഹൗസ് ബോട്ടുകളിൽ നിന്നു മാലിന്യം തള്ളുന്നത് പൂർണമായും തടയണം. ഡീസൽ ജലത്തിൽ കലർന്നുള്ള മലിനീകരണം ഒഴിവാക്കാൻ ജലവാഹനങ്ങൾ വൈദ്യുതി എൻജിനാക്കണം
കായലിലേക്ക് കക്കൂസ് മാലിന്യം തള്ളുന്നത് ഒഴിവാക്കാൻ തീരങ്ങളിലെയും തുരുത്തുകളിലെയും വീടുകളിൽ കക്കൂസ് മാലിന്യ സംസ്കരണ സംവിധാനം ഒരുക്കണം
കല്ലടയാറിൽ നിന്നുള്ള ശുദ്ധജലത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കാൻ ഇരുജലാശയങ്ങളെയും ബന്ധിപ്പിക്കുന്ന ചെറു തോടുകൾ നവീകരിക്കണം
..........................................
# പുതിയ ബോട്ട് റൂട്ടുകൾ
ജലഗതാഗതം വർദ്ധിപ്പിക്കാൻ പുതിയ ബോട്ട് റൂട്ടുകളും ഇതിനാവശ്യമായ ഡ്രഡ്ജിംഗും രൂപരേഖ ശുപാർശ ചെയ്യുന്നു. കൊല്ലം - അമൃതപുരി, കൊല്ലം- ഗുഹാനന്ദപുരം- ഫാത്തിമ ഐലൻഡ്- സാമ്പ്രാണിക്കോടി, കൊല്ലം- കുണ്ടറ ടെക്നോപാർക്ക് തുടങ്ങിയ റൂട്ടുകളാണ് പുതുതായി നിർദ്ദേശിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |