കൊല്ലം: കൊവിഡ് ഇളവിന് ശേഷമുള്ള ആദ്യ സർവകലാശാല കലോത്സവത്തിന്റെ ആവേശത്തിൽ വിദ്യാർത്ഥികൾ. ആട്ടവും പാട്ടവുമായി നൂറുകണക്കിന് വിദ്യാർത്ഥികൾ വിളംബര ജാഥ ആഘോഷമാക്കി.
ഗജവീരന്റെ അകമ്പടിയോടെ വൈകിട്ട് 3.30 ഓടെ സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ നിന്ന് ആരംഭിച്ച ജാഥ ചിന്നക്കട ഓവർബ്രിഡ്ജ് വഴി കലോത്സവത്തിന്റെ പ്രധാന വേദിയായ എസ്.എൻ കോളേജിലെ കെ.പി.എ.സി ലളിത നഗറിൽ വൈകിട്ട് ആറോടെയാണ് സമാപിച്ചത്.
കൊല്ലം നഗരത്തിലെ എട്ടോളം കോളേജുകളിൽ നിന്നുള്ള ഏഴായിരത്തോളം വിദ്യാർത്ഥികൾ അണിനിരന്നു. മുത്തുക്കുടയും ചെണ്ടമേളവും തെയ്യക്കോലങ്ങളും, വിവിധി പ്ലോട്ടുകളുമായാണ് വിദ്യാർത്ഥികൾ അണിനിരന്നത്. ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് കൊവിഡ് പ്രതിരോധത്തിലെ കേരള മാതൃകയും അവതരിപ്പിച്ചു.
മേയർ പ്രസന്ന ഏണസ്റ്റ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.കെ. സവാദ്, യു. പവിത്ര, സംഘാടക സമിതി കൺവീനർ പി. അനന്തു, വിവിധ കോളേജുകളുടെ പ്രിൻസിപ്പൽമാർ, മറ്റു ജനപ്രിതിനിധികൾ, യൂണിയൻ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. 23 മുതൽ 27 വരെ കൊല്ലം നഗരത്തിൽ ആറു ക്യാമ്പസുകളിലെ 9 വേദികളിലായാണ് കേരള സർവകലാശാല യൂണിയൻ കലോത്സവം നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |