കൊല്ലം: ജനിച്ചാലൊരിക്കൽ മരിക്കണമെന്ന പൊതു തത്വത്തിനും അപ്പുറമായിരുന്നു ആ കഥാപ്രസംഗം സദസിന്റെ ഉള്ളുപൊള്ളിച്ചത്. ഘനഗംഭീര ശബ്ദത്തോടെ മാന്യസദസിന് നമസ്കാരം പറഞ്ഞ് ശരൺ തമ്പി കഥയുടെ പേര് പറഞ്ഞു, "ഒരു പട്ടാളക്കാരന്റെ രണ്ടു മരണം!". സദസിലുള്ളവർ പരസ്പരം നോക്കി. പക്വതയുള്ള കാഥികന്റെ ചിട്ടവട്ടങ്ങളോടെ ശരൺതമ്പി കഥയുടെ കെട്ടഴിച്ചു. തമിഴ് നാട്ടിലെ ജാതീയതയായിരുന്നു കഥാതന്തു. കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ദളിതനായ പട്ടാളക്കാരൻ മുരുകേശന്റെ മരണമായിരുന്നു പേരിന് ആധാരം.
മുരുകേശന് ജന്മനാട്ടിൽ പ്രതിമ സ്ഥാപിച്ചത് പൊതുതീരുമാനപ്രകാരമായിരുന്നു. തോക്കുംപിടിച്ച് നിൽക്കുന്ന പ്രതിമ സ്ഥാപിച്ചതിന്റെ പിറ്റേ ദിവസം തോക്ക് ആരോ നശിപ്പിച്ചു. രണ്ടാം ദിനത്തിൽ കൈ വെട്ടിമാറ്റി. മൂന്നാം ദിനം തലയും. അങ്ങിനെ മുരുകേശനെ ജാതിപ്പിശാചുകൾ വീണ്ടും കൊന്നു!. കഥ രണ്ടാം ഭാഗം പിന്നിട്ടപ്പോൾ സദസ് തീർത്തും നിശബ്ദമായിരുന്നു.
പാട്ടും കഥയും ചേർത്ത് പറഞ്ഞവസാനിപ്പിച്ചപ്പോൾ സദസിൽ നിറുത്താതെ കരഘോഷം. ഫലം വന്നപ്പോൾ ഒന്നാം സ്ഥാനവും കൈപ്പിടിയിലെത്തി. തിരുവനന്തപുരം ചാവർകോണം സി.എച്ച്.എം.എം കോളേജിലെ വിദ്യാർത്ഥിയായ ശരൺതമ്പി ചാത്തന്നൂർ മീനമ്പലം ചെല്ലത്തിൽ മണികണ്ഠൻ പിള്ളയുടെയും അനിതയുടെയും മകനാണ്. സഹോദരി ശാമിനി തമ്പിയും കലാരംഗത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |