ചൈനയിലെ ഗെങ്ഷുവായ്, വലിയ വിദ്യാഭ്യാസമൊന്നുമില്ല, ഒരു പുതിയ കാർ സ്വന്തമായി ഡിസൈൻ ചെയ്‌ത് നിർമ്മിച്ച് പുറത്തിറക്കി ഈ മാസം. ഈ കാറിലിരുന്ന് ലംബത്തിൽ വൃത്താകൃതിയിൽ കറങ്ങാം. അപ്പോൾ ഭാരമില്ലായ്മ അനുഭവപ്പെട്ടു. 400 കോടി രൂപയോളം മുതൽ മുടക്കി ബഹിരാകാശത്ത് പോയി അനുഭവിക്കാൻ കഴിയുന്ന ഭാരമില്ലായ്മ ഭൂമിയിൽ റോഡിലൂടെ സഞ്ചരിക്കുമ്പോൾ അനുഭവിക്കാൻ കഴിയും.
ഭാരവും ഭാരമില്ലായ്മയും
ഭൂമിയുടെ ഗുരുത്വാകർഷണ ബലം കാരണം വസ്തുക്കൾക്ക് അനുഭവപ്പെടുന്നതാണ് ഭാരം. ഒരാളുടെ തലയിൽ ഒരു ചാക്ക് അരി ഇരിക്കുമ്പോൾ ആ ആളിന് അരിയുടെ ഭാരം അനുഭവപ്പെടും, ഭൂമിയുടെ ഗുരുത്വാകർഷണബലം കാരണമാണിത്. ഇതേ വ്യക്തി ഒരു ബഹുനില കെട്ടിടത്തിൽ നിന്ന് താഴേക്ക് വീഴുകയാണെന്ന് സങ്കല്പിക്കുക. വീണുകൊണ്ടിരിക്കുമ്പോൾ ആ വ്യക്തിക്ക് ഭാരമില്ലായ്മ അനുഭവപ്പെടും. ഒരാളുടെ അല്ലെങ്കിൽ ഒരു വസ്തുവിന്റെ ഭാഗങ്ങളിൽ ബാഹ്യവസ്തുക്കൾ സ്പർശി കാത്തപ്പോൾ ആ ആൾക്ക് അല്ലെങ്കിൽ വസ്തുവിന് അനുഭവപ്പെടുന്നതാണ് ഭാരമില്ലായ്മ.
ഭൂമിയെ ചുറ്റുന്ന ബഹിരാകാശ യാത്രികന് ഭാരമില്ലായ്മ അനുഭവപ്പെടാറുണ്ട്. ലംബതലത്തിൽ വൃത്താകൃതിയിൽ കറങ്ങുമ്പോൾ ഭാരമില്ലായ്മ അനുഭവപ്പെടും. ഉദാഹരണത്തിന് അടപ്പില്ലാത്ത ഒരു ചെറിയ തൂക്കുപാത്രത്തിൽ വെള്ളം നിറച്ച് ലംബതലത്തിൽ വൃത്താകൃതിയിൽ കറക്കിയാൽ ഏറ്റവും ഉയരത്തിലെത്തുമ്പോൾ, വെള്ളം താഴേക്ക് വീഴില്ല. കാരണം, അതിന്റെ ഭാരം വൃത്താകൃതിയിൽ കറങ്ങാൻ ഉപയോഗിച്ചുപോയി. ഇതുപോലെ ഒരു ഉപഗ്രഹം അതിന്റെ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുമ്പോൾ അതിനുള്ളിലെ സഞ്ചാരികൾക്ക് ഭാരമില്ലായ്മ അനുഭവപ്പെടും.
ഗെങ്ഷുവായുടെ മോഹം
വെൽഡിംഗ് ചെയ്തു ഉപജീവനം നടത്തിയിരുന്ന ഗെങ്ഷുവായ്ക്ക് ഒരു മോഹമുണ്ടായി, ബഹിരാകാശത്തുപോയി ഭാരമില്ലായ്മ അനുഭവിക്കാൻ. പക്ഷേ അതു നടന്നില്ല. ഗെങ് നിരാശനായില്ല. സ്വന്തമായി ഒരു കാർ നിർമ്മിച്ചു. ഓടിക്കൊണ്ടിരിക്കുമ്പോൾ അതിനുള്ളിലിരുന്ന് ലംബത്തിൽ വൃത്താകൃതിയിൽ കറങ്ങാം. ഭാരമില്ലായ്മയും അനുഭവിക്കാം. ചൈനയിലെ ഒരു ഗ്രാമത്തിലെ കരകൗശല വിദഗ്ദ്ധനാണ് ഗെങ്ഷുവായ്. മുഖ്യ തൊഴിൽ വെൽഡിംഗ്. വിചിത്രമായ ഒട്ടേറെ കണ്ടുപിടുങ്ങൾ നടത്തിയിട്ടുണ്ട്. ഇതിന്റെ വീഡിയോകൾ ഓൺലൈനിൽ ഇട്ടിട്ടുമുണ്ട്. 2.7 ദശലക്ഷത്തിലധികം ഫോളോവേഴ്സും ആയിക്കഴിഞ്ഞു. മിക്ക കണ്ടുപിടുത്തങ്ങളും വിചിത്രവും ആവശ്യമില്ലാത്തതുമാണെന്ന് പരക്കെ സംസാരം. അങ്ങനെ ഗെങ് ഷുവായ്ക്ക് മറ്റൊരു പേര് കിട്ടി, ഉപയോഗശൂന്യമായ എഡിസൺ! വാക്വം ലൈറ്റ് ബൾബ്, ദീർഘദൂരങ്ങളിൽ ആശയവിനിമയം നടത്താനുള്ള ടെലിഗ്രാഫ്, ടെലിഫോൺ സന്ദേശങ്ങൾ റെക്കോർഡ് ചെയ്യാനും പ്ലേ ചെയ്യാനും കഴിയുന്ന ഫോണോ ഗ്രാഫ്, കാറിനുള്ളിൽ ഉപയോഗിക്കാൻ കഴിയുന്ന ആൽക്കലൈൻ സ്റ്റോറേജ് ബാറ്ററി തുടങ്ങിയവയാണ്, 1868 നും 1910 നും ഇടയിൽ തോമസ് ആൽവാ എഡിസൺ കണ്ടുപിടിച്ചതെങ്കിൽ ഗെങ്ഷു വായ് കണ്ടുപിടിച്ചത് പുറം ചൊറിയാൻ ഉപയോഗിക്കാവുന്ന ഒരു വാൾ, സ്കൂട്ടറിന്റെ ഹാൻഡിൽ ബാറിൽ ഒരു ലിവർ വലിക്കുമ്പോൾ ഫ്ളഷ് ചെയ്യുന്ന സ്കൂട്ടർ ടോയ്ലറ്റ്, മൊബൈൽ ഫോൺ വയ്ക്കാൻ ഒരു വിചിത്രമായ പുറംചട്ട, അതിന്റെ ആകൃതി മാംസം വെട്ടിനുറുക്കാൻ ഉപയോഗിക്കാവുന്ന കത്തി പോലെ തന്നെ, കക്ഷങ്ങളിലും കാലുകളിലും ഇക്കിളിപ്പെടുത്താൻ റോബോട്ടിക് കൈകളുള്ള, പണിസ്ഥലത്ത് ഇടാൻ കൊള്ളാവുന്ന ഒരു ചെറിയ ബഞ്ച്, പച്ചക്കറി വില്ക്കാനായി പ്രത്യേകം നിർമ്മിച്ച മോട്ടോർ സൈക്കിൾ, ഒരു ഇലക്ട്രോണിക് പിയാനോയിലെ കീബോർഡിൽ അമർത്തുമ്പോൾ അതിഥികളെ പാട്ടുപാടി രസിപ്പിക്കുന്നതിനോടൊപ്പം ഗ്രിൽ ചെയ്ത് വറുത്തെടുത്ത ചൂടുള്ള മാംസക്കഷണങ്ങൾ, പിയാനോയിലിരുന്ന് ഡ്രൈവ് ചെയ്ത് അതിഥികൾക്ക് മുമ്പിൽ വിളമ്പാനുള്ള സൗകര്യവുമുള്ള പിയാനോ... ഇങ്ങനെയൊക്കെയുള്ള അത്യാവശ്യ പ്രയോജനമില്ലാത്ത കണ്ടുപിടുത്തങ്ങൾ നടത്തിയതുകൊണ്ടാവാം ചൈനയിലെ 'യൂസ് എഡിസൺ' എന്നു വിളിപ്പേര് കിട്ടിയത്.
നമ്മുടെ നാട്ടിലും കോളേജുകളിൽ പഠിക്കേണ്ട സമയത്ത് അതിനുള്ള ചുറ്റുവട്ടമില്ലാത്തതിനാൽ കൊച്ചു കൊച്ചു ജോലികൾ ചെയ്തു ഉപജീവനമാർഗ്ഗം നടത്തുന്ന എത്രയോ സ്മാർട്ട് യുവതയുണ്ട്.
അവരുടെ അന്തർലീനമായ കഴിവുകൾ വികസിപ്പിക്കാൻ ഒരു സംവിധാനം നമ്മുടെ നാട്ടിൽ നടപ്പിലാക്കിയിരുന്നുവെങ്കിൽ, കേരളം 'ഭാവിയിലെ ടെക്നോളജി' യിലെ പുതിയ കണ്ടുപിടുത്തങ്ങളിൽ ഒന്നാമത് എത്തിയേനെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |