കൊല്ലം: പുതിയ അദ്ധ്യയനവർഷത്തിൽ വിദ്യാർത്ഥികളെ വരവേൽക്കാൻ വിദ്യാലയങ്ങൾ അവസാനവട്ട ഒരുക്കത്തിൽ. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ഡി.ഇ.ഒ, എ.ഇ.ഒ എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് മുൻഗണന. കെട്ടിടങ്ങൾ, ബസുകൾ എന്നിവയുടെ ഫിറ്റ്നസ് ഉറപ്പാക്കാനുള്ള ഓട്ടത്തിലാണ് സ്കൂൾ അധികൃതർ. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുത്ത 12 സ്കൂളുകളുടെ പ്രവർത്തനങ്ങളെ ഭാഗികമായി ബാധിച്ചിട്ടുണ്ട്.
ഇതിൽ രണ്ട് സ്കൂളുകളിൽ സ്ഥല ലഭ്യതയില്ലാത്തതിനാൽ ഷിഫ്ട് സമ്പ്രദായം ഏർപ്പെടുത്തും. കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലും കല്ലുവാതുക്കൽ ഗവ. എൽ.പി സ്കൂളിലുമാണ് ഷിഫ്ട് സമ്പ്രദായം നടപ്പാക്കുക. ദേശീയപാതയ്ക്കായി കരുനാഗപ്പള്ളി മോഡൽ സ്കൂളിന്റെ രണ്ട് ബഹുനില കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്. ഇതോടെ 45 ഡിവിഷനുകളിൽ പകുതി ഡിവിഷൻനുകൾക്ക് മാത്രമേ ഒരു സമയം ക്ളാസ് നൽകാൻ കഴിയൂ.
മടപ്പള്ളിയിൽ ഒരു എയ്ഡഡ് സ്കൂൾ പൂർണമായി ദേശീയപാത വികസനത്തിന് ഏറ്റെടുത്തിരുന്നു. പുതിയ സ്ഥലം വാങ്ങി ഇവിടെ കെട്ടിട നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. നിർമ്മാണം പൂർത്തിയാകും വരെ പഴയ കെട്ടിടത്തിൽ ക്ളാസുകൾ നടത്താൻ ദേശീയപാത വിഭാഗം അനുവാദം നൽകിയിട്ടുണ്ട്. മറ്റ് ഒൻപത് സ്കൂളുകളിൽ കെട്ടിടം പൊളിച്ചത് അദ്ധ്യയനത്തെ ബാധിക്കില്ല.
ശുചീകരണത്തിന് മുൻഗണന
1. സ്കൂൾ പരിസരത്തെ കാടുനീക്കൽ മിക്കയിടത്തും പൂർത്തിയായി
2. ടോയ്‌ലെറ്റ്, പാചകപ്പുര എന്നിവിടങ്ങൾ വൃത്തിയാക്കി
3. ഭക്ഷണം തയ്യാറാക്കുന്ന പാത്രങ്ങളും വാട്ടർ ടാങ്കും വൃത്തിയാക്കും
4. കുടിവെള്ളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കും
5. സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന നടന്നുവരുന്നു
30, 31 തീയതികളിലായി ഒരുക്കങ്ങൾ പൂർത്തിയാക്കും. കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. പാഠപുസ്തക വിതരണം ഉടൻ പൂർത്തിയാകും.
സുബിൻപോൾ
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |