കൊല്ലം: മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസിലും സിവിൽ സർവീസ് പരീക്ഷയിലും ജില്ലയിലെ പാവപ്പെട്ട കുട്ടികൾക്കും തിളക്കമുള്ള വിജയം സമ്മാനിക്കാൻ ജില്ലാ പഞ്ചായത്ത് പരിശീലന കേന്ദ്രം ആരംഭിക്കുന്നു.
ആദ്യവർഷം നൂറുപേർക്ക് വീതം എൻട്രൻസ്, സിവിൽ സർവീസ് പരീക്ഷകൾക്ക് സൗജന്യ പരിശീലനം ലഭ്യമാക്കാനാണ് ആലോചന. സാമ്പത്തിക പരാധീനതയിൽ മിടുക്കരായ വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷാ പരിശീനത്തിന് പോകാൻ കഴിയുന്നില്ല. സിവിൽ സർവീസ് പരീക്ഷയുടെ കാര്യത്തിലും സമാനമായ അവസ്ഥയാണ്. ഇതിന് പരിഹാരം കാണുകയാണ് ലക്ഷ്യം.
മെച്ചപ്പെട്ട നിലയിൽ പരിശീലനം നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കാകും കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല. ഇതിനായി സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ജില്ലാ പഞ്ചായത്ത് അപേക്ഷ ക്ഷണിക്കും. പദ്ധതി നടത്തിപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ അപേക്ഷകരുടെ സ്ഥാപനങ്ങളിലെത്തി അടിസ്ഥാന സൗകര്യങ്ങളും അദ്ധ്യാപകരുടെ നിലവാരവും പരിശോധിക്കും. ഇതിന് ശേഷം ഓരോ വിദ്യാർത്ഥിക്കും പരിശീലനത്തിന് സ്ഥാപനം ആവശ്യപ്പെടുന്ന തുക സംബന്ധിച്ച ചർച്ച നടത്തും. ഈ മൂന്ന് ഘടകങ്ങളും അടിസ്ഥാനമാക്കി ഏറ്റവും മെച്ചപ്പെട്ട സ്ഥാപനങ്ങൾക്ക് നടത്തിപ്പ് ചുമതല കൈമാറും.
അടുത്ത മാസം മുതൽ പരിശീലനം
1. ആദ്യഘട്ടം കൊല്ലം നഗരകേന്ദ്രത്തിലാകും പരിശീലനം
2. പിന്നീട് മറ്റ് കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും
3. പരിശീലനം ഒരു വർഷം നീണ്ടുനിൽക്കും
4. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ഈമാസം ലഭിക്കും
5. അടുത്തമാസം ആദ്യവാരം പദ്ധതി നടപ്പാക്കും
6. പഠനത്തിൽ മിടുക്കരായ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയാണ് പരിഗണിക്കുക
ജില്ലാ പഞ്ചായത്ത് നേരത്തെ നടപ്പാക്കിയ മാതൃകാ പദ്ധതികളായ മാലാഖക്കൂട്ടം, എൻട്രി, സ്കിൽടെക് തുടങ്ങിയ പദ്ധതികൾ ആവിഷ്കരിച്ച ക്ഷേമകാര്യ സ്ഥിരം സമിതിയാണ് പുതിയ പദ്ധതിക്ക് പിന്നിൽ.
സാം.കെ.ഡാനിയേൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |