കൊല്ലം: ജില്ലയിൽ 58 സർക്കാർ എൽ.പി, യു.പി സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരില്ലാതെ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിൽ. ഇവിടങ്ങളിൽ സീനിയർ ടീച്ചർ ഹെഡ്മാസ്റ്ററിന്റെ ചുമതല വഹിക്കേണ്ടി വരുന്നതിനാൽ ക്ലാസ്സെടുക്കാൻ കഴിയുന്നില്ല. ഇത്തരം സ്കൂളുകളിൽ പല പിരീഡുകളും ഒന്നിലധികം ക്ലാസുകൾ ഒരുമിച്ചിരുത്തി പഠിപ്പിക്കേണ്ട അവസ്ഥയാണ്. വിരമിച്ച ഹെഡ്മാസ്റ്റർക്ക് പകരം സ്ഥലം മാറ്റവും സ്ഥാനക്കയറ്റം നൽകി പുതിയവരെ നിയമിക്കലും വൈകുന്നതാണ് പ്രശ്നം.
വിരമിച്ച ഒഴിവുകളിലേക്ക് ഹെഡ്മാസ്റ്റർമാരുടെ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഈമാസം 22 വരെയുണ്ട്. അതിന് ശേഷമേ സ്ഥാനക്കയറ്റം നൽകിയുള്ള നടപടി ഉണ്ടാകു. അതുകൊണ്ട് തന്നെ നിലവിൽ ഹെഡ്മാസ്റ്റർമാരില്ലാത്ത വലിയൊരു വിഭാഗം സ്കൂളുകളിൽ പുതിയ നിയമനം നടക്കാൻ മാസങ്ങളെടുക്കും. വിരമിച്ച അദ്ധ്യാപകരുടെ ഒഴിവുകളിൽ താൽക്കാലികക്കാരെ നിയമിക്കാം. എന്നാൽ, പ്രത്യേക മാർഗ്ഗനിർദ്ദേശമില്ലാത്തതിനാൽ ഹെഡ്മാസ്റ്റർമാരുടെ ഒഴിവിന് പകരം താത്ക്കാലിക അദ്ധ്യാപകരെ ഒരിടത്തും നിയമിച്ചിട്ടില്ല. 150 വിദ്യാർത്ഥികൾക്ക് മുകളിലുള്ള എൽ.പി, യു.പി സ്കൂളുകളിൽ ഒരു ഹെഡ് ടീച്ചറെ നിയമിക്കാം. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി അതും നടക്കുന്നില്ല.
പ്രൈമറി സ്കൂളുകളിൽ ഓഫീസ് അസിസ്റ്റന്റ് പോലുമില്ല. ആകെയുള്ളത് പാർട്ട് ടൈം സ്വീപ്പർ മാത്രമാണ്. അതുകൊണ്ട് തന്നെ ഉച്ചഭക്ഷണത്തിന്റെ ചുമതലകൾക്ക് പുറമേ യൂണിഫോം മുറിച്ചുകൊടുക്കൽ വരെ ഹെഡ്മാസ്റ്ററാണ് ചെയ്യുന്നത്. ഹെഡ്മാസ്റ്റർ കസേര ഒഴിഞ്ഞുകിടക്കുന്ന സ്കൂളുകളിൽ ക്ലാസെടുക്കലിന് പുറമേ ഇതെല്ലാം സീനിയർ ടീച്ചർ ചെയ്യേണ്ട അവസ്ഥയാണ്.
തലയെണ്ണലിന് ഒരുക്കം
ആറാം പ്രവൃത്തി ദിനമായ ജൂൺ 8ന് നടക്കുന്ന എല്ലാ ക്ലാസുകളിലെയും തലയെണ്ണലിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇങ്ങനെയെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ തസ്തിക നിർണയം നടത്തിയാകും കൂടുതൽ അദ്ധ്യാപകരെ നിയമിക്കുക. 8ന് വൈകിട്ട് 5 ന് മുമ്പു തന്നെ എല്ലാ കുട്ടികളുടെയും വിവരങ്ങൾ സമ്പൂർണ സോഫ്റ്റവെയറിൽ രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശം. അഞ്ച് മണിക്ക് ശേഷം നൽകുന്ന വിവരങ്ങൾ തസ്തിക നിർണയത്തിനായി പരിഗണിക്കില്ല. തെറ്റായ വിവരം രേഖപ്പെടുത്തി തസ്തിക നഷ്ടപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം ഹെഡ്മാസ്റ്റർക്കായിരിക്കും. ഹെഡ്മാസ്റ്റർമാരില്ലാത്ത സ്കൂളുകളിൽ ഈ ഉത്തരവാദിത്വം സീനിയർ ടീച്ചർക്കായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |