കൊല്ലം: ഭക്ഷണത്തിലെ മായവും ഗുണനിലവാരക്കുറവും സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ സമൂഹത്തിന്റെ ഉത്പാദനക്ഷമതയെ ബാധിക്കുമെന്ന് അസി. ഫുഡ് സേഫ്റ്റി കമ്മിഷണർ എസ്. അജി പറഞ്ഞു. ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് കേരളകൗമുദിയും ഭക്ഷ്യസുരക്ഷാ വകുപ്പും കൊല്ലം എസ്.എൻ വനിതാ കോളേജിലെ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി കോളേജിൽ സംഘടിപ്പിച്ച 'സുരക്ഷിത ഭക്ഷണത്തിന് നൂതന വഴികൾ' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേരത്തെ 50 വയസിനും 60നും ഇടയിലാണ് ജീവിത ശൈലി രോഗങ്ങൾ മലയാളികളെ പിടികൂടിയിരുന്നത്. ഇപ്പോൾ ഇത് 30നും 40നും ഇടയിലേക്ക് മാറിയിരിക്കുന്നു. 30ൽ താഴെയുള്ളവരിലും ജീവിതശൈലി രോഗങ്ങൾ കണ്ടുവരുന്നു. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും ഭക്ഷണത്തിലെ മായവും ഗുണനിലവാരക്കുറവും കാരണങ്ങളാണ്. സുരക്ഷിത ഭക്ഷണത്തിലൂടെ മാത്രമേ മെച്ചപ്പെട്ട ആരോഗ്യമുള്ളവരായി മാറാൻ കഴിയൂ. പണ്ട് മലയാളികൾ കഴിച്ചിരുന്ന ഭക്ഷണവും ഇപ്പോഴത്തേതും തമ്മിൽ വലിയ അന്തരമുണ്ട്. ആഗോളവത്കരണത്തിന്റെ മാറ്റങ്ങൾ ഏറ്റവും കൂടുതൽ പ്രകടമായിട്ടുള്ളത് ഭക്ഷ്യരംഗത്താണ്. പരമ്പരാഗത ഭക്ഷണ സംസ്കാരത്തെ അട്ടിമറിച്ച് വിദേശ ഭക്ഷണസംസ്കാരം നമ്മളിലേക്ക് എത്തിത്തുടങ്ങി. ഏത് സംസ്കാരത്തിലെയും നല്ല വശങ്ങൾ മാത്രം സ്വീകരിക്കുകയെന്ന നമ്മുടെ പാരമ്പര്യം ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് വനിതാ സെൽ കോ- ഓർഡിനേറ്റർ ഡോ. ശില്പ ശശാങ്കൻ, എൻ.എസ്.എസ് പ്രോഗ്രോം ഓഫീസർ സോന ജി.കൃഷ്ണൻ എന്നിവർ സംസാരിച്ചു.. വിദ്യാർത്ഥികളായ കെ.എം. അമൃത്, ഷഹാന സിയാദ്, ഐശ്വര്യ സി.അനിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെമിനാറിൽ പങ്കെടുത്ത എല്ലാ വിർദ്യാർത്ഥിനികൾക്കും അസി. ഫുഡ് സേഫ്റ്റി കമ്മിഷണർ എസ്. അജി, ഫുഡ് സേഫ്റ്റി ഓഫീസർമാരായ സുജിത്ത് പെരേര, എ. അനീഷ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി. ഉണ്ണിക്കണ്ണൻ സ്വാഗതവും ചാത്തന്നൂർ ഫുഡ് സേഫ്റ്റി ഓഫീസർ സുജിത്ത് പെരേര നന്ദിയും പറഞ്ഞു.
ഭക്ഷണത്തെപ്പോലെ പ്രദാനം ഭക്ഷ്യസുരക്ഷ
മനുഷ്യന്റെ ആരോഗ്യത്തിന് ഭക്ഷണം പോലെ തന്നെ അതിനെ ഗുണനിലവാരവും പ്രധാനമാണെന്ന് ഭക്ഷ്യസുരക്ഷാ ക്ലാസ് നയിച്ച് കൊണ്ട് കരുനാഗപ്പള്ളി ഫുഡ് സേഫ്റ്റി ഓഫീസർ എ. അനീഷ പറഞ്ഞു. മായം മാത്രമല്ല പ്രശ്നം ഭക്ഷണത്തിന്റെ ഗുണനിലവാരവും അതിപ്രധാനമാണ്. നേരത്തെ മായം ചേർക്കൽ നിരോധന നിയമം മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ വിവിധ നിയമങ്ങൾ കൂട്ടിയോജിപ്പിച്ചുള്ള ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമമാണ് നിലനിൽക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരക്കുറവും മായവും ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്നു. അടുക്കളയിലെ ചെറിയ ജാഗ്രതക്കുറവ് പോലും നമ്മളെ രോഗങ്ങളിലേക്ക് നയിക്കുന്നു. ജൈവ ഭക്ഷണമെന്ന പേരിൽ വിൽക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ ജൈവിക് ഭാരത് മുദ്ര ഉണ്ടോയെന്ന് പരിശോധിക്കണമെന്നം എ. അനീഷ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |