കൊല്ലം: ഒരിടവേളയ്ക്ക് ശേഷം വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറുന്നതും ഇറക്കിവിടുന്നതും ഹരമാക്കി ചില സ്വകാര്യ ബസുകൾ. ശനിയാഴ്ച കൺസഷൻ നൽകാനാവില്ലെന്നതാണ് അവരുടെ പുതിയ വാദം.
രണ്ടും നാലും ശനിയാഴ്ചകൾ പൊതുഅവധിയാണെന്ന് ചുണ്ടിക്കാട്ടിയാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസം അഞ്ചാലുംമൂട്ടിലും കണ്ണനല്ലൂരിലും വിദ്യാർത്ഥികളെ ഇറക്കി വിടുന്ന അവസ്ഥയിൽ വരെ കാര്യങ്ങളെത്തി. ഒടുവിൽ, പോയിന്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് വാർഡന്മാരും മറ്റു യാത്രക്കാരും ഇടപെട്ട് അവരെ അതെ ബസിൽ തന്നെ കയറ്റിവിടുകയായിരുന്നു.
പലർക്കും ഇപ്പോഴും വിദ്യാർത്ഥികളോട് ചിറ്റമ്മനയം തന്നെയാണ്. കൺസഷൻ നിഷേധിച്ചാലും മിനിമം ചാർജ് ഈടാക്കാതെ മുഴുവൻ ഫെയർ സ്റ്റേജ് ചാർജും നൽകണമെന്ന പിടിവാശിയും ചില ജീവനക്കാർക്കുണ്ട്. പരാതിപ്പെടുമെന്ന് പറയുന്ന കുട്ടികളോട് പരിഹാസം കലർന്ന മറുപടിയാണ് പതിവ്. വരുമാന നഷ്ടം കണക്കിലെടുത്ത് മോട്ടോർ വാഹന വകുപ്പ് പരിശോധനകളിൽ കണ്ണടക്കുന്നതാണ് ഇത്തരക്കാർക്ക് വളമാകുന്നത്.
അവധി ദിവസങ്ങളിൽ പോലും കൺസഷൻ നൽകണമെന്ന കോടതിവിധി നിലവിലുണ്ടെങ്കിലും എസ്.പി.സി കേഡറ്റുകൾക്കും മുഴുവൻ തുക ബസ് ചാർജ് ഇനത്തിൽ ഈടാക്കിയിട്ടും അധികൃതർ മാത്രം അറിഞ്ഞമട്ടില്ല. നാമമാത്രമായ പിഴയേ ഈടാക്കുകയുള്ളുവെന്നതും ചില സ്വകാര്യന്മാർ മുതലാക്കുകയാണ്.
എന്നാൽ, വിദ്യാർത്ഥികൾക്ക് പൂർണമായും സൗജന്യ യാത്ര നൽകുന്ന സ്വകാര്യന്മാരും ജില്ലയിലുണ്ടെന്ന കാര്യം മറക്കാനും കഴിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |