കൊല്ലം: കൊട്ടാരക്കര ഗ്രീൻഗ്രാമയിൽ വീണ്ടുമൊരു പഴക്കാലം!. ആമസോൺ വനങ്ങളിൽ കാണാറുള്ള മധുര സന്തോൾ പഴങ്ങളാണ് ഇപ്പോൾ തോട്ടത്തിലെ കൗതുകം.
കൊട്ടാരക്കര കിഴക്കേക്കര വിദ്യാനഗറിൽ വാഴപ്പള്ളി വീട്ടിൽ ഡോ.ഹരി മുരളീധരന്റെ ഗ്രീൻ ഗ്രാമ പഴത്തോട്ടത്തിലാണ് പുതിയ പഴങ്ങൾ വിളവെടുപ്പ് തുടങ്ങിയത്. ജൂൺ ആദ്യവാരം മുതൽ സന്തോൾ പഴങ്ങൾ ലഭിക്കുന്നുണ്ട്. മഞ്ഞ നിറത്തിൽ 350 ഗ്രാം മുതൽ 450 ഗ്രാം വരെ തൂക്കമുള്ളതാണ് പഴങ്ങൾ. മധുര സന്തോൾ തൈകൾക്ക് വിപണിയിൽ ആയിരം രൂപ വിലയുണ്ട്.
ബ്രസീൽ, ഇന്തോനേഷ്യ, അർജന്റീന, പെറു തുടങ്ങിയ രാജ്യങ്ങളിൽ നിന്നടക്കം എഴുന്നൂറിലേറെ ഇനം ഫല വൃക്ഷങ്ങളാണ് ഗ്രീൻഗ്രാമയിൽ നിറഞ്ഞുനിൽക്കുന്നത്.
പഞ്ചസാരയുടെ പതിനായിരം മടങ്ങ് മധുരമുള്ളതും ആഫ്രിക്കൻ ട്രൈബൽ മേഖലയിൽ കണ്ടുവരുന്നതുമായ തമാറ്റോ കോക്കസ് ഫ്ളേവസിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ് സയന്റിസ്റ്റുകൂടിയായ ഡോ.ഹരി മുരളീധരൻ. മധുരത്തിൽ രണ്ടാം സ്ഥാനത്തുള്ള കതംബയുമുണ്ട്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മുരളീധരൻ നായരുടെയും ശ്യാമളയുടെയും മകനാണ് ഡോ.ഹരി മുരളീധരൻ.
60 സെന്റിൽ ലോക പഴത്തോട്ടം
വീടിനോട് ചേർന്ന അറുപത് സെന്റ് ഭൂമിയിലാണ് ഗ്രീൻഗ്രാമ എന്ന പേരിൽ ലോക പഴത്തോട്ടം നിർമ്മിച്ചത്. വംശനാശ ഭീഷണി നേരിടുന്ന മലേഷ്യൻ കാട്ടുമാവ് മാഞ്ചിഫെറ പജാഗ്, ആഫ്രിക്കയിലെ ഫ്രൂട്ടഡ് പംകിൻ, ആമസോൺ മഴക്കാടുകളിലെ ഇൻകോ പീനട്ട്, ജങ്കിൾ സോപ്പ് തുടങ്ങി മലയാളികൾക്ക് കേട്ടുപരിചയമില്ലാത്തെ പഴവർഗങ്ങളാണ് ഗ്രീൻഗ്രാമിൽ നിറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |