ചവറ: ട്രോളിംഗ് നിരോധനം അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെ വലപ്പണിക്കാർക്ക് തിരക്കേറിയെങ്കിലും വരുമാനം കമ്മി. നിലവിലെ വലകളുടെ കേടുപാടുകൾ തീർക്കുന്നതിന്റെയും പുതിയത് നിർമ്മിക്കുന്നതിന്റെയും തിരക്കിലാണിവർ. കൊടുംചൂടിൽ പകലന്തിയോളം പണിയെടുത്താലും തൊഴിലാളികൾക്ക് ലഭിക്കുന്നത് തുച്ഛമായ വരുമാനം.
വർദ്ധിച്ച ഇന്ധന ചെലവ് ഉൾപ്പെടെ മത്സ്യ മേഖല പ്രതിസന്ധികളിലൂടെ നീങ്ങുമ്പോൾ ഭൂരിഭാഗവും പഴയ വലകൾ നന്നാക്കിയാണ് കോള് കോരാൻ കാത്തിരിക്കുന്നത്. വലിയ ബോട്ടുകൾക്ക് ആവശ്യമായ ഒരു വല തയ്യാറാക്കാൻ കുറഞ്ഞത് ഒരു ലക്ഷം രൂപ ചെലവാകും. ഒരു കിലോ ഗാൾഫിൽ വലയ്ക്ക് 510 രൂപയും ടഫ് വലയ്ക് 390 രൂപയുമാണ് വില. പത്തുപേരടങ്ങുന്ന വലപ്പണിക്കാർ ഒരു ദിവസം പുതിയ രണ്ട് വലകൾ വരെ തയ്യാറാക്കും. നീണ്ടകര, ശക്തികുളങ്ങര മേഖലകളിലും കൊല്ലം ഇരവിപുരത്തും ഉള്ളവരാണ് വലപ്പണി തൊഴിലാളികൾ. പ്രദേശിക തൊഴിലാളികളും അന്യസംസ്ഥാന തൊഴിലാളികളും ഇവർക്കൊപ്പം ചേരാറുണ്ട്.
ബോട്ടുകളിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളിൽ മിക്കവരും കുളച്ചൽ, വാണി കക്കുടി, കന്യാകുമാരി സ്വദേശികളാണ്. ഇവരും ആഴ്ചകൾക്ക് മുന്നേയെത്തി വലകൾ നന്നാക്കുന്ന പ്രവൃത്തിയിൽ വ്യാപൃതരാണ്.
വള്ളങ്ങളിലും ബോട്ടുകളിലും പ്രത്യേകം വലകൾ
വലക്കണ്ണികൾ ഇഴതെറ്റാതെ സൂക്ഷ്മതയോടെ തുന്നിച്ചേർത്തില്ലെങ്കിൽ മീൻ വല മുറിച്ച് പുറത്ത് ചാടും. കനം കുറഞ്ഞ അര - മുക്കാൽ മില്ലി വലകൾ ഉപയോഗിച്ചെങ്കിലേ കരിക്കാടി പോലുള്ള കൊഞ്ച് ലഭിക്കുകയുള്ളു. സീസണിൽ കരിക്കാടി, കഴന്തൻ, നാരൻ, ഓവി, ടൈഗർ തുടങ്ങിയ ഇനങ്ങളിൽപെട്ട കൊഞ്ചുകൾ ധാരാളമായി ലഭിക്കും. മത്സ്യ ബന്ധനത്തിനിടെ കടലിൽ അപകടത്തിൽ പെട്ടും പവിഴപ്പുറ്റുകളിൽ കുടുങ്ങിയും പരസ്പരം തട്ടിയും വളരെ വേഗം വലകൾക്ക് നശിക്കും. ഒരു ബോട്ടിൽ പത്തും പതിനഞ്ചും വലകൾ വരെ കരുതുന്നവരുണ്ട്. കീറിയ വലകൾ നന്നാക്കാൻ രാവന്തിയോളം പണിയെടുത്താലേ പിറ്റേന്ന് മത്സ്യബന്ധനത്തിന് പോകാൻ പറ്റുകയുള്ളു.
പുതുതായി തയ്യാറാക്കുന്ന ഒരു വലയിൽ 30 മില്ലി മീറ്റർ മുതൽ 12000 മില്ലി മീറ്റർ വരെ വ്യാസമുള്ള കണ്ണികളുണ്ട്. കൂടാതെ ഈയത്തിൽ തീർത്ത മണികളും, റോപ്പുകളും, ചങ്ങലയും, കൊരുക്കുന്നതിനുള്ള നൂലുകളും ആവശ്യമാണ്.
വിർദ്ധിച്ച ഇന്ധന വില മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാഴ്ത്തി. വലപണിക്കാരുടെ ജീവിതവും ദുരിതത്തിലാണ്. ലഭിക്കുന്നത് വരുമാനം വളരെ തുച്ഛമാണ്.
പ്രമോദ്, വലപ്പണിക്കാരൻ
ശക്തികുളങ്ങര ശങ്കരകമലം ഐശ്വര്യ നഗർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |