കൊല്ലം: ദേശീയപാത എന്ന പേരിന് തന്നെ നാണക്കേടായ വീതിയില്ലാത്ത കൊല്ലം- തിരുമംഗലം പാതയിലെ ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലയുന്നു. കുരുക്കിൽപ്പെട്ട് പാതയിൽ പലയിടങ്ങളിലും ചോര പടരുകയാണ്.
ചിന്നക്കട മുതൽ പുനലൂർ ടി.ബി ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് കുരുക്ക് രൂക്ഷം. പൂനലൂർ കഴിഞ്ഞാൽ തിരക്ക് കുറവാണെങ്കിലും ടിപ്പർലോറികളും അന്യസംസ്ഥാന ലോറികളും അമിതവേഗത്തിൽ ചീറിപ്പാഞ്ഞുള്ള അപകടങ്ങൾ നിത്യസംഭവമാണ്. ചിന്നക്കട മുതൽ പുനലൂർ വരെയുള്ള ഭാഗത്തെ പ്രധാന ജംഗ്ഷനുകളായ കടപ്പാക്കട, രണ്ടാംകുറ്റി, കരിക്കോട്, കല്ലുന്താഴം, ഇളമ്പള്ളൂർ, പള്ളിമുക്ക്, ആശുപത്രിമുക്ക്, എഴുകോൺ, നെടുവത്തൂർ കൊട്ടാരക്കര പുലമൺ, കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷൻ, കുന്നിക്കോട്, ഇളമ്പൽ, ചെമ്മന്തൂർ, പുനലൂർ ടി.ബി ജംഗ്ഷൻ എന്നിവിടങ്ങൾ കടന്നുകിട്ടാൻ വാഹനങ്ങൾ വല്ലാത്ത പ്രയാസമാണ് നേരിടുന്നത്. ചിന്നക്കട മുതൽ പുനലൂർ വരെയുള്ള 45 കിലോമീറ്റർ താണ്ടാൻ ഏകദേശം 3 മണിക്കൂർ വേണ്ട സ്ഥിതിയാണ്.
വീതിയില്ലാത്തത് വെല്ലുവിളി
ദേശീയപാതയാണെങ്കിലും ക്യാരേജ് വേ ഏഴ് മീറ്റർ വീതിയിൽ മാത്രമാണ്. റോഡ് വക്കിലെ അനധികൃത പാർക്കിംഗ്, കൈയേറ്റങ്ങൾ, റെയിൽവേക്രോസുകൾ കടക്കാനുള്ള വാഹനങ്ങളുടെ നീണ്ടനിര എന്നിവയും പ്രശ്നം സൃഷ്ടിക്കുന്നു. ദേശീയപാത വകുപ്പിന്റെ നാല് വർഷം മുമ്പുള്ള കണക്ക് പ്രകാരം പതിനായിരത്തിലധികം വാഹനങ്ങൾ ഒരുദിവസം ഈ പാതയിലൂടെ കടന്നുപോകുന്നുണ്ട്. ഇപ്പോൾ ഇരട്ടിയായിട്ടുണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. കുറഞ്ഞത് 45 മീറ്റർ വീതിയിൽ വികസിപ്പിച്ചാലെ വരുന്ന രണ്ട് പതിറ്റാണ്ട് കാലമെങ്കിലും സുഗമമായ ഗതാഗതം സാദ്ധ്യമാകൂ.
ഗ്രീൻഫീൽഡിൽ തകർന്ന സ്വപ്നം
1. കേരള അതിർത്തിവരെ ഏഴ് മീറ്റർ വീതിയിൽ രണ്ടുവരി പാതയും ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതം പേവ്ഡ് ഷേൾഡറും സഹിതം 10 മീറ്റർ വീതിയിൽ വികസിപ്പിക്കാൻ പതിറ്റാണ്ടുകൾ മുമ്പേ പദ്ധതിയിട്ടിരുന്നു
2. പിന്നീട് നാലുവരിയാക്കാൻ ആലോചന. ഇതിനിടയിൽ കേന്ദ്ര സർക്കാർ കടമ്പാട്ടുകോണത്ത് നിന്നുള്ള ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് അനുമതി നൽകി
3. കടമ്പാട്ടുകോണത്ത് നിന്ന് ചടയമംഗലം വഴി പത്തടി ആണ്ടൂർ പച്ച വഴി നിലവിലെ കൊല്ലം- തിരുമംഗലം പാതയിലെത്തി കോട്ടവാസൽ വരെ നാലുവരിപ്പാത നിർമ്മിക്കുന്നതാണ് ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി
4. ഇതിനുള്ള കല്ലീടിൽ പൂർത്തിയായി സ്ഥലമേറ്റെടുക്കലിലേക്ക് കടക്കുകയാണ്
5. ഈ പദ്ധതി വന്നതോടെ ചിന്നക്കട മുതൽ ആണ്ടൂർപ്പച്ച വരെയുള്ള ഭാഗത്തെ വികസനം പ്രതിസന്ധിയിലായി
വീതികൂട്ടലിന് സാദ്ധ്യതാ പഠനം
കേന്ദ്ര സർക്കാർ കൈയൊഴിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നേരിട്ട് ചിന്നക്കട മുതൽ ആണ്ടൂർപ്പച്ച വരെയുള്ള ഭാഗം വികസിപ്പിക്കാനുള്ള നടപടി തുടങ്ങി. പക്ഷെ നടപടികൾക്ക് വേഗതയില്ല. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് സാദ്ധ്യതാ പഠനം. എത്ര മീറ്റർ വീതിയിലാണ് വികസനമെന്ന് തീരുമാനമായിട്ടില്ല. പേവ്ഡ് ഷോൾഡർ സഹിതം പത്ത് മീറ്റർ വീതിയിലുള്ള രണ്ട് വരിപ്പാതയ്ക്ക് മൂന്ന് മീറ്റർ സ്ഥലമേറ്റെടുക്കണം. നാലവരിപ്പാതയാക്കാൻ കുറഞ്ഞത് 30 മീറ്റർ വീതി വേണം. ഇതിനായി 22 മീറ്റർ വീതിയിൽ സ്ഥലമേറ്റെടുക്കണം.
പദ്ധതിക്കായി നിലവിൽ 500 കോടി രൂപ മാത്രമാണ് ബഡ്ജറ്റിൽ നീക്കിവച്ചിട്ടുള്ളത്. എന്നാൽ സ്ഥലമേറ്റെടുത്ത് നിർമ്മാണം പൂർത്തിയാക്കാൻ 4000 കോടിയെങ്കിലും വേണ്ടിവരും.
പൊതുമരാമത്ത് വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |