കൊല്ലം: രജിസ്റ്റർ ചെയ്ത കേസുകളുടെയും അറസ്റ്റിലായവരുടെ എണ്ണവും പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെയും അളവ് കണക്കാക്കുമ്പോൾ ലഹരി വ്യാപാരത്തിന്റെ ഹബ്ബായി കൊല്ലം വളരുകയാണെന്ന് സൂചന.
പിടികൂടിയവയിൽ അധികവും എം.ഡി.എം.എ പോലുള്ള മാരക സിന്തറ്റിക്ക് ഡ്രഗ് ഗണത്തിലുള്ളവയുമാണ്. നഗരത്തിൽ ചില യുവാക്കളെ കഞ്ചാവുമായി പൊലീസ് പിടികൂടിയത് കോളേജുകളുടെയും സ്‌കൂളുകളുടെയും പരിസരത്ത് നിന്നാണെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു.
പൊലീസിന്റെ കണക്കുകൾ പ്രകാരം എൻ.ഡി.പി.എസ് നിയമമനുസരിച്ച് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുകളുടെ ഇരട്ടിയിലധികമാണ് ഈ വർഷം ജൂൺ വരെ സംസ്ഥാനത്തുണ്ടായിട്ടുള്ളത്. എക്സൈസ് വകുപ്പിന്റെ കണക്കുകൾ കൂടിയാകുമ്പോൾ ഇവയുടെ എണ്ണം മൂന്നിരട്ടിയോളമാകും.
കടുത്ത ശിക്ഷ ലഭിക്കുന്ന തരത്തിലുള്ള കുറ്റകൃത്യമാണെങ്കിലും ഇവയിൽ നിന്നൊക്കെ സുഗമമായി ഊരിപ്പോരാൻ തക്ക കെൽപ്പും കഴിവും ഇവർക്കുണ്ടെന്നതാണ് ആശ്ചര്യകരം.
കടിഞ്ഞാണറ്റ് യുവത്വം (ഇൻട്രോയും സ്ളഗും ഒന്നിച്ച് വയ്ക്കണം)
എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് നേരത്തെ ലഹരിവസ്തുക്കൾ കൂടുതലായി പിടികൂടിയിരുന്നത്. എന്നാൽ കഴിഞ്ഞ ആറുമാസത്തിനിടെ ഭീമമായ അളവിലാണ് ലഹരിവസ്തുക്കൾ ജില്ലയിൽ പിടികൂടിയത്. അവയിൽ മുൻപന്തിയിൽ കൊല്ലം നഗരം ഉൾപ്പെടുന്ന എക്സൈസ് റേഞ്ച് പരിധിയിലാണെന്നതാണ് ഞെട്ടിപ്പിക്കുന്നത്. ചാത്തന്നൂർ, കരുനാഗപ്പള്ളി റേഞ്ചുകളും ഒട്ടും പിന്നിലല്ല. കരുനാഗപ്പള്ളി ഭാഗത്ത് മാത്രം പൊലീസും എക്സൈസും മൂന്ന് മാസത്തിനിടെ എം.ഡി.എം.എയുമായി പത്തോളം പേരെയാണ് പിടികൂടിയത്. ലഹരി വ്യാപാരത്തിന്റെ കാണാപ്പുറങ്ങൾ തേടിയുള്ള പരമ്പര ഇന്ന് മുതൽ.
സംസ്ഥാനത്ത് ലഹരി കേസ്
(ജൂൺ വരെ)
എൻ.ഡി.പി.എസ് നിയമം: 11714 (2021ൽ 5620)
അബ്‌കാരി നിയമം: 16620 (2021ൽ 12109)
ജില്ലയിൽ 2020ലെ കണക്ക് (ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ,)
കൊല്ലം സിറ്റി - 885
കൊല്ലം റൂറൽ - 1034
ജില്ലയിൽ ലഹരി കേസുകൾ
1. കൂടുതൽ കേസുകൾ കൊല്ലം സിറ്റി എക്സൈസ് റേഞ്ച് പരിധിയിൽ
2. ചാത്തന്നൂർ, കരുനാഗപ്പള്ളി റേഞ്ചുകൾ തൊട്ടുപിന്നിൽ
3. അടുത്തിടെ പുനലൂർ റേഞ്ചിലും കേസുകളിൽ വർദ്ധന
4. സിറ്റി പരിധിയിൽ കേസുകൾ കൂടുതൽ ഇരവിപുരം, പള്ളിമുക്ക് മേഖലകളിൽ
5. കുണ്ടറ, പേരയം, കുമ്പളം മേഖലയിലും പുതുതായി കേസുകൾ
6. ലഹരി മാഫിയ ഗ്രാമീണമേഖലയിൽ പിടിമുറുക്കുന്നതായി സൂചന
എന്താണ് എം.ഡി.എം.എ?
മെത്തലീൻ ഡയോക്‌സി മെത്താംഫീറ്റമിൻ എന്ന് പൂർണ നാമം
സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന ലഹരിവസ്തു
മോളി, എക്സ്, എക്സ്റ്റസി എന്ന വിളിപ്പേരുകൾ
ഒരു മൈക്രോ ഗ്രാം ഉപയോഗിച്ചാൽ 48 മണിക്കൂറോളം ഉന്മാദാവസ്ഥ
അളവും ഉപയോഗക്രമവും തെറ്റിയാൽ മരണം സംഭവിക്കാം
മിക്ക രാജ്യങ്ങളിലും എം.ഡി.എം.എക്ക് നിരോധനം
നിലവിൽ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും മാത്രം ഇളവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |