SignIn
Kerala Kaumudi Online
Friday, 26 April 2024 10.13 AM IST

കാടിറങ്ങി കരിവീരന്മാർ ഭീതിയിൽ മലയോരം

photo

പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ വീണ്ടും കാട്ടാന ശല്യം രൂക്ഷമായതോടെ വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന ജനങ്ങൾ കടുത്ത ആശങ്കയിൽ. തെന്മല, ആര്യങ്കാവ്, പിറവന്തൂർ, കുളത്തൂപ്പുഴ പഞ്ചയത്തുകളിലെ അച്ചൻകോവിൽ, പുനലൂർ, തെന്മല, കോന്നി മേഖലകളിൽ വനാതിർത്തിയിലുള്ളവരാണ് കാടിറങ്ങിയെത്തുന്ന ആനകളെ ഭയന്ന് ജീവിക്കുന്നത്.

പട്ടാപ്പകലും തോട്ടം മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ ഇറങ്ങുന്നതിനാൽ ടാപ്പിംഗ് തൊഴിലാളികൾ ജോലിക്കിറങ്ങൾ ഭയക്കുകയാണ്. മൂന്ന് ദിവസം മുമ്പ് ആര്യങ്കാവ് പഞ്ചായത്തിലെ അമ്പനാട് എസ്റ്റേറ്റിൽ ടാപ്പിംഗിന് ബൈക്കിലെത്തിയ തോട്ടം തൊഴിലാളിയായ അന്തോണി സ്വാമിയെ കാട്ടാന ചവിട്ടി പരിക്കേൽപ്പിച്ചു. വാരിയെല്ല് പൊട്ടിയ അന്തോണി തിരുവനന്തപുരം മെ‌ഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന ഭാര്യ ഓടി രക്ഷപ്പെടുകയായിരുന്നു. പത്ത് വർഷം മുമ്പ് കുറവൻതാവളത്ത് ടാപ്പിംഗ് ജോലിക്കിടെ തോട്ടം തൊഴിലാളിയായ തുളസീധരനെ കാട്ടാന കുത്തി കൊലപ്പെടുത്തിയിരുന്നു. ഞായറാഴ്ച രാത്രി 9 മണിയോടെ പുനലൂരിൽ ജോലി കഴിഞ്ഞ ശേഷം അലിമുക്ക് -അച്ചൻകോവിൽ പാതയിലൂടെ ബൈക്കിൽ വീട്ടിലേക്ക് പോയ സജികുമാർ റോഡ് മുറിച്ച് കടന്ന കാട്ടാനയെ കണ്ട് ഭയന്ന് ബൈക്ക് നിയന്ത്രണം വിട്ട് പരിക്കേറ്റിരുന്നു.

കഴിഞ്ഞ മാസം കോന്നി-അച്ചൻകോവിൽ വന പാതയിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പിതാവിനെയും മകളെയും നടുവത്തുമൂഴി ഫോറസ്റ്റ് സെക്ഷനിൽ വച്ച് കാട്ടാന അക്രമിക്കാൻ ശ്രമിച്ചിരുന്നു. ബൈക്ക് ഉപേക്ഷിച്ച് ഓടിയതിനാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. അലിമുക്ക്-അച്ചൻകോവിൽ വനപാതക്ക് പുറമെ തോട്ടം മേഖലയായ അമ്പനാട്, ആനച്ചാടി, ഇരുളൻകാട്, വെ‌ഞ്ച്വർ, പൂത്തോട്ടം തുടങ്ങിയ തോട്ടം മേഖലകളിലും ജനവാസ മേഖലയായ നെടുമ്പാറ, തെന്മല, ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ, ആനപെട്ടകോങ്കൽ, തോണിച്ചാൽ, കടമ്പുപാറ, ചാലിയക്കര, ഉപ്പുകുഴി, മാമ്പഴത്തറ, കുറവൻതാവളം, മുള്ളുമല,ചെമ്പനരുവി തുടങ്ങിയിടങ്ങളിലും കാട്ടാന അടക്കമുള്ള വന്യമൃഗങ്ങൾ വ്യാപകമായി നാശം വിതക്കുന്നത്.

വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന ജനങ്ങളുടെ കൃഷി ഭൂമിയിൽ ഇറങ്ങുന്ന കാട്ടാനക്കൂട്ടം തെങ്ങ്, വാഴ, അടയ്ക്ക, റബർ, പ്ലാവ് ഉൾപ്പെടെയുള്ള കാർഷിക വിളകളും വ്യാപകമായി നശിപ്പിച്ചു വരികയാണ്. തോട്ടം മേഖലയിൽ സന്ധ്യയോടെ എത്തുന്ന കാട്ടാനക്കൂട്ടത്തെ ഭയന്ന് ടാപ്പിംഗ് തൊഴിലാളികൾ രാത്രിയിൽ ഉറങ്ങാറില്ല. പാട്ട കൊട്ടുമ്പോൾ മടങ്ങുന്ന കാട്ടാനകൾ മണിക്കൂറുകൾക്ക് ശേഷം വീണ്ടും മടങ്ങിയെത്തും. വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലയിൽ വനം വകുപ്പ് സ്ഥാപിച്ച സൗരോർജ്ജ വൈദ്യുതി വേലികൾ ഭൂരിഭാഗവും നശിച്ചു. കിടങ്ങുകൾ കുഴിച്ചാൽ ഒരു പരിധി വരെ കാട്ടാനകളെ തടയാമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പഴയ കിടങ്ങുകൾ ഉണ്ടെങ്കിലും അത് വൃത്തിയാക്കിയെടുക്കാനും ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.