കുന്നത്തൂർ: ഉത്രാടനാളിൽ തൂശനിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ സദ്യയുണ്ട് ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ വാനരന്മാർ. ധർമ്മശാസ്താവിന്റെ തോഴന്മാരായ വാനരന്മാർക്കായി കുത്തരിച്ചോറും പരിപ്പും പപ്പടവും പച്ചടിയും കിച്ചടിയും അവിയലും തോരനും കാളനും ഓലനും അടക്കമുള്ള വിഭവങ്ങൾ രാവിലെ 10.30 ഓടെ തൂശനിലയിൽ നിരന്നു. അടപ്രഥമനും സേമിയ പായസവും ഉണ്ടായിരുന്നു. ഭോജനശാലയിൽ വിഭവങ്ങൾ വിളമ്പിയശേഷം മതിൽക്കെട്ടിലിരുന്ന വാനരന്മാരെ ക്ഷണിച്ചു. 150 ഓളം വരുന്ന ക്ഷേത്ര കുരങ്ങുകളിലെ മുതിർന്നവർ ആദ്യമെത്തി ഭക്ഷണം രുചിച്ചു നോക്കിയ ശേഷമാണ് മറ്റുള്ളവർ എത്തിയത്. പായസവും പഴവുമാണ് കൂടുതൽ പേർക്കും ഇഷ്ടമായത്. വാരിയെറിഞ്ഞും കലഹിച്ചും ആസ്വദിച്ചും സദ്യയുണ്ണാൻ രണ്ട് മണിക്കൂറോളം വേണ്ടിവന്നു. വാനര സദ്യ കാണാൻ നിരവധി ഭക്തരും ക്ഷേത്രത്തിലെത്തിയിരുന്നു. മനക്കര ശ്രീശൈലത്തിൽ എം.വി. അരവിന്ദാക്ഷൻ പിള്ളയാണ് ഉത്രാടസദ്യ ഒരുക്കിയത്. തിരുവോണദിനമായ നാളെയും വാനരന്മാർക്ക് വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |