പുനലൂർ: കിഴക്കൻ മലയോര മേഖലയിലെ തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ ജനവാസ മേഖലയോട് ചേർന്ന പ്രദേശങ്ങളിൽ കാട്ടന ശല്യം രൂക്ഷം. കാട്ടാനകളെ നേരിടാൻ റാപ്പിഡ് റെസ് പോൺസ് ടീമിനെ താത്ക്കാലികമായി നിയോഗിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പുനലൂർ താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു.
കർഷകരുടെ ആവശ്യം
കാട്ടാനകളുടെ ശല്യം കാരണം കാർഷിക വിളകളും മറ്റും നശിച്ച കർഷകരുടെ നീണ്ട നാളത്തെ ആവശ്യത്തെ തുടർന്നാണ് റാപ്പിഡ് റെസ്പോൺസ് ടീമിനെ നിയോഗിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. ജന പ്രതിനിധികളും മറ്റും ഈ ആവശ്യം നിരവധി തവണ താലൂക്ക് വികസന സമിതി യോഗത്തിൽ ഉന്നയിച്ചിരുന്നു. ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻകോവിൽ ആദിവാസി കോളനിയിലെ താമസക്കാരനായ സുന്ദരന്റെ കൃഷിയിടത്തിൽ ശനിയാഴ്ച പുലർച്ചെ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചിരുന്നു.
അനധികൃത കൈയ്യേറ്റം തടയും
പുനലൂർ-മടത്തറ മലയോര ഹൈവേയിലെ കരവാളൂർ പിറയ്ക്കൽ പാലത്തിന് സമീപത്തെ അനധികൃത കയ്യേറ്റം തടയുന്നതിന് കേരള റോഡ് ഫണ്ട് ബോർഡിനോട്( കെ.ആർ.എഫ്.ബി) നിർദ്ദേശിച്ചിട്ടുണ്ടെന്ന് പി.എസ്.സു പാൽ എം.എൽ.എയ്ക്ക് വേണ്ടി പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്ത ബി.അജയൻ പറഞ്ഞു.
ബസ് സർവീസും കുടിവെള്ള ക്ഷാമവും
മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരത്തേക്ക് ബസ് സർവീസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ടെന്ന് കെ.എസ്.ആർ.ടി.സി.സി അധികൃതർ അറിയിച്ചു.അഞ്ചൽ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വാട്ടർ അതോറിറ്റിയുടെ മടത്തറ സെക്ഷൻ അസി.എൻജിനീയർ അടിയന്തര നടപടിയെടുക്കണമെന്ന് യോഗം നിർദ്ദേശം നൽകി. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ, ഭൂരേഖ തഹീൽദാർ ഡി.സന്തോഷ്കുമാർ, താലൂക്ക് തല വിവിധ വകുപ്പു മേധാവികൾ,വികസന സമിതി സ്ഥിരം അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |