തഴവ: റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിന് മുന്നിൽ അകപ്പെട്ട വീട്ടമ്മയുടെ ജീവൻ രക്ഷപ്പെടുത്തി വിദ്യാർത്ഥി. കൊറ്റമ്പള്ളി കോട്ടയ്ക്കാട്ട് കിഴക്കതിൽ രത്നമ്മയെയാണ് (70) തഴവ ബി.ജെ.എസ്.എം മഠത്തിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി കുലശേഖരപുരം കുറുങ്ങപ്പള്ളി ചിന്നമ്പിൽ ആനന്ദൻ പിള്ള - രാജശ്രീ ദമ്പതികളുടെ മകൻ ആദർശ് ആനന്ദ് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞദിവസം രാവിലെ ഒൻപതോടെ ബ്ലോക്ക് ജംഗ്ഷൻ - താമരക്കുളം റോഡിൽ കുറുങ്ങപ്പള്ളി പോംസി ജംഗ്ഷൻ റേയിൽവേ ക്രോസിലായിരുന്നു സംഭവം. ഇരട്ടകളായ ആദർശും ആദിത്യനും സ്കൂളിലേക്ക് പോകുമ്പോൾ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഒൻപതിന് തെക്കോട്ടുള്ള മെമു ട്രെയിൻ പോയ ഉടനെ രത്നമ്മ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ചു. എന്നാൽ ഇതേസമയം വടക്കോട്ട് വരികയായിരുന്ന ട്രെയിന് മുന്നിലാണ് വീട്ടമ്മ അകപ്പെട്ടത്. ഇത് കണ്ടുനിന്ന ആദർശ് ട്രാക്കിലേക്ക് എടുത്തുചാടി വീട്ടമ്മയെ രക്ഷപ്പെടുത്തുകയായിരുന്നു. ട്രെയിൻ വിദ്യാർത്ഥിയുടെ യൂണിഫോമിൽ തട്ടിയാണ് മുന്നോട്ട് കടന്നുപോയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ആദർശിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും ഓടിയെത്തിയ നാട്ടുകാർ ആശ്വസിപ്പിച്ചതോടെ സ്കൂളിലേയ്ക്ക് തന്നെ പോവുകയായിരുന്നു. സംഭവമറിഞ്ഞ് സ്കൂൾ മാനേജ്മെന്റും അദ്ധ്യാപകരും ആദർശിനെ അനുമോദിച്ചു.
ട്രെയിൻ കടന്നുപോയപ്പോൾ പിന്നീട് വണ്ടിയില്ലെന്ന പ്രതീക്ഷയിലാണ് ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ചത്. പെട്ടെന്ന് ട്രെയിൻ മുന്നിലെത്തിയതേ ഓർമ്മയുള്ളു. വിദ്യാർത്ഥി പടിച്ചുമാറ്റിയത് മാത്രമാണ് ഓർമ്മയുള്ളത്.
രത്നമ്മ
ആദർശ് ആനന്ദ് തലനാരിഴയ്ക്കാണ് വിട്ടമ്മയുടെ ജീവൻ രക്ഷിച്ചത്. ഗേറ്റ് അടഞ്ഞുകിടക്കുമ്പോൾ കാൽനട യാത്ര പോലും അനുവദനീയമല്ല. എത്ര അഭിനന്ദിച്ചാലും മതിവരില്ല.
ടി.കെ.സഞ്ജീവൻ, ഗേറ്റ് കീപ്പർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |