കൊല്ലം: ചെങ്കോട്ട - കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമേറ്റെടുക്കൽ വിജ്ഞാപനത്തിന് പിന്നാലെ ജില്ലാതല റവന്യൂ ഉദ്യോഗസ്ഥരും നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും പാതയിൽ സംയുക്ത പരിശോധന നടത്തും.
17ന് കടമ്പാട്ടുകോണം മുതൽ ചെങ്കോട്ട വരെയുള്ള പാതയുടെ പരിശോധനയാണ് നടത്തുക.
നാഷണൽ ഹൈവേ ഡെപ്യൂട്ടി കളക്ടർ, രണ്ട് തഹസീൽദാർമാർ, സർവേ വിഭാഗം ഉദ്യേോഗസ്ഥർ, ഡി.പി.ആർ കൺസൾട്ടന്റ്, എന്നിവരെ കൂടാതെ ലെയ്സൺ ഓഫീസർ എം.കെ.റെഹ്മാന്റെ നേതൃത്വത്തിൽ നാഷണൽ ഹൈവേ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കും.
രൂപരേഖയുടെ അടിസ്ഥാനത്തിൽ അലൈൻമെന്റ് പരിശോധനയാണ് നടത്തുക.
ദേശീയപാതകളുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് സംയുക്ത പരിശോധനാ നിർദേശം ഉയർന്നത്.
കടമ്പാട്ടുകോണം - ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ വികസനത്തിന് തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ 56 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞ ദിവസം പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
കെട്ടിടങ്ങൾ പൊളിക്കാൻ നിർദേശം
ദേശീയപാത 66 വികസനത്തിന് തടസമായ സർക്കാരിന്റെ ഉൾപ്പെടെയുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ചുനീക്കാൻ ഉന്നതതല യോഗം നിർദേശം നൽകി. നഷ്ടപരിഹാരം വാങ്ങിയിട്ടും പൊളിച്ചുനീക്കാത്ത കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ നിലനിറുത്തിയിട്ടുള്ള സർക്കാർ ഓഫീസുകളും സ്കൂളുകളും ഇക്കൂട്ടത്തിലുണ്ട്. 175 കെട്ടിടങ്ങളാണ് പൊളിക്കാനുള്ളത്. ഇതിൽ നൂറോളം കെട്ടിടങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. പകരം സ്ഥലം കണ്ടെത്തി അടിയന്തരമായി കെട്ടിടങ്ങൾ ഒഴിയണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ജില്ലയിൽ കൊട്ടാരക്കര, പുനലൂർ താലൂക്കുകളിലെ 174 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുളള 3 എ വിജ്ഞാപനം എത്രയും വേഗം പുറപ്പെടുവിക്കണം.
ഉന്നതതല യോഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |