കൊല്ലം: മയ്യനാട് റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്കും പൊളിച്ചു നീക്കുന്ന കെട്ടിടങ്ങൾക്കുമുള്ള നഷ്ടപരിഹാര പാക്കേജിനും തൊഴിലും സ്ഥാപനങ്ങളും നഷ്ടമാകുന്നവർക്കുള്ള പുനരധിവാസ പാക്കേജിനും അംഗീകാരം. കെട്ടിടങ്ങൾക്കും ഭൂമിക്കുമുള്ള നഷ്ടപരിഹാരമായി 16.27 കോടിയും പുനരധിവാസത്തിനായി 29.26 ലക്ഷവുമാണ് കണക്കാക്കിയിരിക്കുന്നത്.
ജില്ലാ സ്ഥലമേറ്റെടുക്കൽ വിഭാഗം തയ്യാറാക്കിയ പാക്കേജ് നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ പണം അനുവദിക്കാനായി കിഫ്ബിക്ക് കൈമാറി. സ്ഥലമേറ്റെടുക്കൽ വിഭാഗം ഓരോ ഭൂവുടമയുടെയും സർവ്വേ നമ്പരും ലഭിക്കുന്ന നഷ്ടപരിഹാര തുകയും പ്രസിദ്ധീകരിക്കും. കിഫ്ബി പണം അനുവദിച്ചാലുടൻ നഷ്ടപരിഹാരം വിതരണം തുടങ്ങും. സ്ഥലമേറ്റെടുക്കൽ പൂർത്തിയായാലുടൻ ആർ.ഒ.ബി നിർമ്മാണത്തിനുള്ള ടെണ്ടർ ക്ഷണിക്കും. ആർ.ഒ.ബിയുടെ അലൈൻമെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് ഭൂമി നഷ്ടമാകുന്ന ചിലർ ഹൈക്കോടതിയിൽ കൊടുത്ത കേസ് തള്ളിയതോടെയാണ് നഷ്ടപരിഹാരപ്പാക്കേജ് അംഗീകരിക്കൽ ഉൾപ്പടെയുള്ള തുടർ നടപടികൾ ആരംഭിച്ചത്.
206.62 സെന്റ് സ്ഥലമാണ് ഓവർബ്രിഡ്ജ് നിർമ്മാണത്തിനായി ഏറ്റെടുക്കുന്നത്. ഈ ഭൂമിയിൽ ഉൾപ്പെടുന്ന രണ്ട് വീടുകളും 22 കച്ചവട സ്ഥാപനങ്ങളുടെ കെട്ടിടങ്ങളും പൂർണമായും നഷ്ടപ്പെടും. ഏഴ് വീടുകൾ ഭാഗികമായി പൊളിക്കേണ്ടി വരും.
മേൽപ്പാലത്തിന്റെ നീളം-386.26 മീറ്റർ
പാലത്തിന്റെ വീതി-10.2 മീറ്റർ
അപ്രോച്ച് റോഡിന്റെ നീളം-കൂട്ടിക്കട ഭാഗത്ത് നിന്ന് 220. 08 മീറ്റർ
കൊട്ടിയം ഭാഗത്ത് നിന്ന് 386.26 മീറ്റർ
നടപ്പാത-1.5 മീറ്റർ വീതി(ഒരുവശത്ത് )
പണം കൂടൂതൽ വേണം
ഓവർബ്രിഡ്ജ് നിർമ്മാണത്തിന് 50 കോടി രൂപയുടെ ഭരണാനുമതിയാണ് സർക്കാർ നൽകിയത്. 30.56 കോടി രൂപയുടെ പദ്ധതിയാണ് നിർമ്മാണ ചുമതലയുള്ള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡവലപ്മെന്റ് കോർപ്പറേഷൻ കിഫ്ബിക്ക് സമർപ്പിച്ചത്. എന്നാൽ 26.25 കോടി രൂപയുടെ അനുമതിയാണ് കിഫ്ബി നൽകിയത്. 18 കോടി രൂപ പാലം നിർമ്മാണത്തിന് വേണ്ടി വരുമെന്നാണ് നാല് വർഷം മുൻപുള്ള കണക്ക്. നിലവിലെ കണക്ക് പ്രകാരം നിർമ്മാണത്തിന് 25 കോടിയെങ്കിലും വേണ്ടി വരും. നേരത്തെ എട്ട് കോടിയാണ് സ്ഥലമേറ്റെടുക്കലിനായി കണക്കാക്കിയത്. ഇപ്പോൾ തയ്യാറായ പാക്കേജ് പ്രകാരം നഷ്ടപരിഹാര വിതരണത്തിന് 16.6 കോടിയാണ് വേണ്ടത്.
കുരുക്ക് രൂക്ഷം
മയ്യനാടിന്റെ ഹൃദയഭാഗത്താണ് ലെവൽക്രോസ്. ഇടയ്ക്കിടെ റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ മയ്യനാട് ജംഗ്ഷനാകെ ഗതാഗത കുരുക്കിൽ മുറുകും. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനാകാതെ ഗതാഗത കുരുക്കിൽപ്പെട്ട് നിരവധി പേരുടെ ജീവനും നഷ്ടമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |