സുമനസുകൾ കനിഞ്ഞാൻ ശസ്ത്രക്രിയ
പത്തനാപുരം: ഏഴാം ക്ലാസുകാരി ശ്രീലക്ഷ്മി സ്കൂളിൽ പോയിട്ട് മാസങ്ങളായി. വാടക വീടിന്റെ ചുവരുകൾ മാത്രം കണ്ട് കിടപ്പിലായതിന്റെ വേദനയേക്കാളേറെ തൊട്ടടുത്ത മുറിയിൽ കിടക്കവിട്ടെണീക്കാനാവാത്ത അച്ഛൻ സതീഷ് കുമാറും അവളുടെ മനസിനെ മുറിപ്പെടുത്തുന്നുണ്ട്. രണ്ടുപേർക്കും ഒരുമിച്ച് സംഭവിച്ച അപകടത്തിന്റെ അവശതകൾ മാറണമെങ്കിൽ തുടർ ചികിത്സ മതിയായേ തീരൂ. പണമില്ലാത്തതാണ് ഈ നിർദ്ധന കുടുംബത്തെ അലട്ടുന്നത്.
ജൂൺ 26ന് പത്തനാപുരം നെടുവന്നൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഇരുവരെയും കിടപ്പിലാക്കിയത്. അപകടത്തിൽ പരിക്കേറ്റ സതീഷിന്റെ സുഹൃത്തിനെ സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് അച്ഛനും മകളും സഞ്ചരിച്ച ബൈക്കിലേക്ക് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ പൾസർ ബൈക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ ഇരുവരുടെയും വലതുകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റു. തുടയെല്ല് പൊട്ടിയ ശ്രീലക്ഷ്മിയുടെ ശസ്ത്രക്രിയകൾ നാട്ടുകാരുടെ സഹായത്തോടെ പൂർത്തിയാക്കിയെങ്കിലും ഇനിയും തുടർ ചികിത്സ വേണം. ഇതിനകം മൂന്ന് ശസ്ത്രക്രിയകൾ നടത്തിയ സതീഷിന് ഇനിയും രണ്ട് ശസ്ത്രക്രിയകൾ കൂടി അവശേഷിക്കുന്നു. കഴിഞ്ഞ മാസം നടത്താനുള്ള ശസ്ത്രക്രിയകൾ പണമില്ലാത്തതിന്റെ പേരിൽ നീട്ടിക്കൊണ്ടുപോവുകയാണ്. ആശാരിപ്പണി നടത്തി അന്നന്ന് ലഭിക്കുന്ന വരുമാനത്തിലാണ് സതീഷ് കുടുംബം പോറ്റിയിരുന്നത്. ഒറ്റമുറി വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇവരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യാർത്ഥം നാട്ടുകാരും ജനപ്രതിനിധികളും ഇടപെട്ട് കുന്നിക്കോട്ട് മറ്റൊരു വാടക വീട്ടിലേക്ക് മാറ്റുകയായിരുന്നു. ചികിത്സാ സഹായം ലഭ്യമാക്കാനായി സതീഷിന്റെ ഭാര്യ എൽ.ആര്യാദേവിയുടെ പേരിൽ എസ്.ബി.ഐയുടെ വിളക്കുടി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 41151239257. ഐ.എഫ്.എസ്.സി. കോഡ്: എസ്.ബി.ഐ.എൻ007114. ഫോൺ: 7561895907, 7561895907.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |