കൊല്ലം: സംസ്ഥാനത്തെ ബാലഭവൻ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ആറുമാസം. 2018 ജൂലായിൽ ശമ്പള പരിഷ്കരണം വന്നതോടെയാണ് വിതരണം പ്രതിസന്ധിയിലായത്.
2017 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പരിഷ്കരണമെങ്കിലും നിലവിൽ ശമ്പളം ലഭിക്കാത്ത അവസ്ഥയാണ്. സംസ്ഥാനത്താകെ അനുവദിച്ചിട്ടുള്ള 2 കോടിക്ക് പുറമെ 1.5 കോടി രൂപ കൂടി പ്രതിവർഷം ബഡ്ജറ്റിൽ അനുവദിച്ചാൽ മാത്രമേ പ്രതിസന്ധി തരണം ചെയ്യാനാകൂ.
ശമ്പള പരിഷ്കരണത്തിലെ അധിക ബാദ്ധ്യതയുടെ 80 ശതമാനം സർക്കാരും 20 ശതമാനം അതാത് ബാലഭവനുകളും വഹിക്കണമെന്നാണ് വ്യവസ്ഥ. ഇത്തരത്തിൽ 20 ശതമാനത്തിലധികം തുക കൊല്ലം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ അഞ്ച് ബാലഭവനുകളും കണ്ടെത്തുന്നുണ്ട്.
എന്നാൽ സർക്കാർ വിഹിതം നൽകാത്തത് മൂലം ബാലഭവൻ ജീവനക്കാർ വരുമാനം കണ്ടെത്താൻ മറ്റ് വഴികൾ തേടേണ്ട അവസ്ഥയാണ്. മുൻകാല പ്രാബല്യം കണക്കിലെടുത്താൽ കൊല്ലത്ത് മാത്രം 1.17 കോടി രൂപയാണ് ശമ്പള കുടിശിക കൂടാതെ ജീവനക്കാർക്ക് നൽകാനുള്ളത്. ഈ വർഷത്തെ സർക്കാരിന്റെ ഔദ്യോഗിക നീക്കിയിരിപ്പ് പൂർത്തിയാക്കിയതിനാൽ അടുത്ത മാർച്ചിലാണ് അടുത്ത ഗഡു അനുവദിക്കേണ്ടത്‍. ശമ്പളത്തിന് ആനുപാതികമായ തുക വകയിരുത്തണമെന്ന ആവശ്യമാണ് ജീവനക്കാർ ഉന്നയിക്കുന്നത്.
പകരം നിയമനവും ഇല്ല
കൊല്ലം ജവഹർ ബാലഭവനിൽ കലാദ്ധ്യാപകരടക്കം 25 ഓളം ജീവനക്കാരാനുള്ളത്. ഇവരെല്ലാവരും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നേടിയവരാണ്. ഇവരിൽ വിരമിച്ച അഞ്ചോളം അദ്ധ്യാപകർക്ക് പകരം നിയമനം നടത്തിയിട്ടില്ല.
സംസ്ഥാനത്ത് ബാലഭവനുകൾ: 05
(തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ)
ജീവനക്കാർ: 90
ജില്ലയിൽ
ശമ്പളത്തിന് പ്രതിവർഷം വേണ്ടത്: ₹ 88 ലക്ഷം
സർക്കാർ ഗ്രാൻഡ് ₹ 35.26 ലക്ഷം
വിദ്യാർത്ഥികൾ - 250
അവധിക്കാലത്ത് - 800
ശമ്പള വിതരണം സംബന്ധിച്ച് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു. സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചത്. സാങ്കേതിക ബുദ്ധിമുട്ടുകളാണ് നിലവിലുള്ളത്. അടിയന്തരമായി പരിഹരിക്കും.
എം.നൗഷാദ് എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |