യു.ഡി.ഐ.ഡി കാർഡ് വിതരണം മുടങ്ങി
കൊല്ലം: അംഗപരിമിതർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന യു.ഡി.ഐ.ഡി കാർഡിനായി (യുണീക്ക് ഡിസെബിലിറ്റി ഐ.ഡി) കാത്തിരിപ്പ് നീളുന്നു. സാമൂഹ്യനീതി വകുപ്പ് ഡി.എം.ഒ ഓഫീസിൽ താത്കാലികമായി നിയമിച്ച ഡോക്ടറെയും മൂന്ന് ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെയും പിൻവലിച്ചതാണ് കാർഡ് വിതരണം മുടക്കിയത്.
ഇവരുടെ സേവനം ആകെ ലഭിച്ചതാകട്ടെ രണ്ടുമാസം. ജില്ലാ സാമൂഹ്യനീതി വകുപ്പ് പ്രത്യേക കാമ്പയിൻ നടത്തിയതിലൂടെ പതിനായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ ഏഴായിരത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്.
അംഗപരിമിതർക്ക് ആനുകൂല്യം ലഭിക്കാൻ യു.ഡി.ഐ.ഡി കാർഡ് വേണമെന്ന നിർദേശം വന്നത് 2018ലാണ്. കേന്ദ്ര വികലാംഗ ശാക്തീകരണ വകുപ്പിനായിരുന്നു ചുമതല.
കാർഡ് വേണ്ടവർ പേരും വിവരങ്ങളും മെഡിക്കൽ ബോർഡ് നൽകുന്ന ഡിസെബിലിറ്റി സർട്ടിഫിക്കറ്റും ഓൺ ലൈനിൽ രജിസ്റ്റർ ചെയ്യണം. ഓൺ ലൈനിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കുന്ന വിവരങ്ങൾ ചേർത്ത് ജില്ലാ
മെഡിക്കൽ ഓഫീസിന് കൈമാറും. അപേക്ഷകളും ഡിസെബിലിറ്റി സർട്ടിഫിക്കറ്റും പരിശോധിച്ച് തുടർ നടപടി സ്വീകരിക്കേണ്ടത് ഡി.എം.ഒ ഓഫീസിലെ താത്കാലിക ജീവനക്കാരാണ്. ഇവരില്ലാത്തതിനാൽ തിരിച്ചറിയൽ കാർഡിനായി കളക്ടറേറ്റിന്റെ പടവുകൾ കയറിയിറങ്ങുകയാണ് അംഗപരിമിതർ.
ആകെ ലഭിച്ച അപേക്ഷകൾ - 10,000
തീർപ്പാക്കാനുള്ളത് - 7000
താത്കാലിക ജീവനക്കാരെ ഒഴിവാക്കിയതാണ് കാർഡ് വിതരണം വൈകിപ്പിക്കുന്നത്. എൻ.എച്ച്.എം ജീവനക്കാരെ കൊണ്ട് പരിശോധിപ്പിച്ചാൽ കാലതാമസമെടുക്കും.
ആരോഗ്യ വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |