കൊല്ലം: സുധി സുഹൃത്തുക്കളോട് എപ്പോഴും പറയുമായിരുന്നു, എന്റെ സിനിമയുടെ ഷൂട്ട് ഉടൻ ആരംഭിക്കും. പ്രൊഡ്യൂസറും ഡയറക്ടറുമെല്ലാമായി. കാസ്റ്റിംഗ് നടക്കുകയാണ്. അത് പറയുമ്പോൾ സുധിയുടെ മുഖത്ത് ആയിരം സൂര്യന്മാരുടെ പ്രഭയുള്ള ചിരിയായിരുന്നു.
പക്ഷെ കഥയുടെ ത്രെഡും പേരും സുഹൃത്തുക്കളോട് പോലും പറഞ്ഞിരുന്നില്ല. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം യാഥാർത്ഥ്യത്തിന്റെ പടിവാതിലിൽ നിൽക്കുമ്പോഴാണ് എല്ലാവരുടെയും ഹൃദയങ്ങളെ ഇടിമിന്നൽ പോലെ ഞെട്ടിച്ച് സുധി യാത്രയായത്.
കവിതയും ഗാനങ്ങളും പോലേ സുധി വേളമാനൂരിന് സിനിമയും ലഹരിയായിരുന്നു. സുധിയുടെ തിരക്കഥയിൽ നിരവധി ടെലിഫിലിമുകൾ പിറന്നു. സുധി എഴുതിയ സിനിമാഗാനങ്ങൾ വൻ ഹിറ്റുകളായി. ഇതിനിടയിൽ വർഷങ്ങൾ നീണ്ട ധ്യാനത്തിലൂടെ സിനിമയ്ക്ക് വേണ്ടി പല തിരക്കഥകളെഴുതി. ചിലത് ഷൂട്ടിംഗ് തുടങ്ങും മുമ്പേ, മറ്റ് ചിലത് പൂജയ്ക്ക് മുമ്പേ, ഇങ്ങനെ പല ഘട്ടങ്ങളിൽ മുടങ്ങി. പക്ഷെ ഒടുവിലെഴുതിയത് അഭ്രപാളികളിലെത്തുമെന്ന ഉറപ്പ് സുധിയുടെ ചിരികളിലുണ്ടായിരുന്നു.
ബിജു മേനോനും കുഞ്ചാക്കോ ബോബനും അഭിനയിച്ച റോമൻസ് എന്ന ചിത്രത്തിലെ മേലെ മാനത്തൂടാണോ എന്ന ഗാനം ഉത്സപ്പറമ്പുകളിൽ മുഴങ്ങുമ്പോൾ കൂട്ടത്തിൽ സുധിയുണ്ടാകും. പക്ഷെ ആ ഹിറ്റ് പാട്ടെഴുതിയത് തൊട്ടപ്പുറം നിൽക്കുന്ന സുധിയാണെന്ന് പലരും തിരിച്ചറിഞ്ഞില്ല. നടന്നുപോകുന്ന വഴികളിൽ നിൽക്കുന്ന ചെറുപ്പക്കാർ അവിയൽ ബാൻഡിന്റെ ഹിറ്റ് പാട്ടുകൾ മൂളുമ്പോഴും അതെഴുതിയ സുധിയുടെ ഹൃദയത്തിൽ കുളിര് പടരുമായിരുന്നു. പക്ഷെ ഹൃദയം നിറയെ പാട്ടും കവിതയും സിനിമയുമായി നടന്ന ആ പ്രതിഭയെ കാലം പൂർണമായും പ്രയോജനപ്പെടുത്തിയില്ല.
അടുത്തിടെ ദൂരദർശന് വേണ്ടി ഒരു ടെലിഫിലിം പൂർത്തിയാക്കിയിരുന്നു. നിരവധി ആൽബങ്ങൾക്ക് വേണ്ടി ഓണപ്പാട്ടുകളും ഭക്തിഗാനങ്ങളും എഴുതി. പിന്നെയും ചില ആൽബങ്ങളുടെ ചർച്ചയിലായിരുന്നു. ഇതിനിടയിലാണ് ജനങ്ങൾക്കായി വാർത്തകളിലൂടെ പോരാടിയത്.
മരണത്തിൽ ദുരൂഹത
സുധി വേളമാനൂരിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായി. മരിക്കുന്നതിന് അര മണിക്കൂർ മുമ്പും സുധി വാട്സ്ആപ്പിൽ പത്രം ഓഫീസിലേക്ക് വാർത്തകൾ അയച്ചിരുന്നു. അതിനിടയിൽ തർക്കങ്ങൾ ഉണ്ടായതായും വിവരമില്ല. കാറിന്റെ എൻജിൻ അടക്കമുള്ള ഭാഗങ്ങൾ കത്താത്തത്തും സംശയം വർദ്ധിപ്പിക്കുന്നു. രക്ഷാപ്രവർത്തകർ എത്തുമ്പോൾ ശരീരത്തിന്റെ കുറച്ച് ഭാഗത്ത് മാത്രമാണ് തീ പിടിച്ചിരുന്നത്. അപ്പോൾ അബോധാവസ്ഥയിൽ മാത്രമായിരുന്നു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ ശരീരം പുറത്തേക്കെടുക്കാൻ കഴിഞ്ഞില്ല. അതിനിടയിലാണ് തീ ആളിപ്പടർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |