കൊല്ലം: ജില്ലാ ആശുപത്രി ഹൈടെക്ക് ആക്കാൻ ഗൃഹ ത്രീ സ്റ്റാർ റേറ്റിംഗ് പ്രകാരം പരിഷ്കരിച്ച രൂപരേഖ അംഗീകാരത്തിനായി കിഫ്ബിക്ക് വീണ്ടും സമർപ്പിച്ചു. നേരത്തെ സമർപ്പിച്ചപ്പോൾ കിഫ്ബി നിർദേശിച്ച ഭേദഗതികൾ സഹിതമാണ് വീണ്ടും നൽകിയിരിക്കുന്നത്.
ബീമുകൾ, കോളം തുടങ്ങിയവയുടെ വലിപ്പം സഹിതമുള്ള സ്ട്രക്ചർ ഡിസൈനിംഗ് പുരോഗമിക്കുകയാണ്. നിലവിൽ മോർച്ചറി, ബ്ലഡ് എന്നിവ പ്രവർത്തിക്കുന്ന ഭാഗത്ത് ഐ.പി, ഒ.പി, ഓപ്പറേഷൻ തീയേറ്റർ, ഓഫീസ് എന്നിവയ്ക്കായി 10 നിലകളുള്ള വാർഡ് ടവർ, നിലവിൽ സി.ടി സ്കാനിംഗ് നടക്കുന്ന കെട്ടിടത്തിന് മുന്നിൽ കാഷ്വാലിറ്റിയുമായി ബന്ധിപ്പിച്ച് വിവിധ പരിശോധന സംവിധാനങ്ങൾ ഒരുമിച്ച് ക്രമീകരിക്കാൻ ഏഴ് നിലകളുള്ള ഡയഗ്നോസ്റ്റിക് ബ്ലോക്ക്, മോർച്ചറി, മെഡിക്കൽ റിപ്പോർട്ട് ലൈബ്രറി, മാലിന്യ സംസ്കരണ യൂണിറ്റ് തുടങ്ങിയവ അടങ്ങിയ മൂന്ന് നില യൂട്ടിലിറ്റി ബ്ലോക്ക് എന്നിവയാണ് പുതുതായി നിർമ്മിക്കുന്നത്.
ജെറിയാട്രിക് വാർഡും തൊട്ടടുത്തുള്ള കെട്ടിടവും നവീകരിച്ച് മറ്റ് സംവിധാനങ്ങൾക്ക് പ്രയോജനപ്പെടുത്തും. പുതിയ നിർമ്മാണം വരുന്ന ഭാഗത്ത് നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു.
ആഴ്ചകൾക്കുള്ളിൽ കിഫ്ബിയുടെ ബോർഡ് യോഗം ചേരുന്നുണ്ട്. അതിന് മുമ്പ് പദ്ധതിയുടെ സ്ട്രക്ചറൽ, ആർക്കിടെക്ചറൽ രൂപരേഖകൾ തയ്യാറാകുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. അനുമതി നൽകിയാലുടൻ ടെണ്ടർ ചെയ്യാൻ കഴിയുന്ന തരത്തിൽ പൂർണ രൂപരേഖ വേണമെന്നാണ് കിഫ്ബിയുടെ നിലപാട്. ഇക്കാര്യത്തിൽ കിഫ്ബി കർശന നിലപാട് തുടർന്നാൽ അനുമതിക്കായി വീണ്ടും ആറ് മാസമെങ്കിലും കാത്തിരിക്കേണ്ടി വരും.
ചെലവ് 125 കോടിയിലേക്ക്
ജില്ലാ ആശുപത്രി ആധുനികവത്കരിക്കാൻ 104 കോടിയുടെ സാമ്പത്തിക അനുമതിയാണ് നിലവിൽ ലഭിച്ചിട്ടുള്ളത്. പാരിസ്ഥിതികാഘാതം കുറയ്ക്കാൻ ഗൃഹ ത്രീ സ്റ്റാർ റേറ്റിംഗ് പ്രകാരം പരിഷ്കരിച്ച പുതിയ രൂപരേഖയും ജി.എസ്.ടിയിലെ വർദ്ധനവും സഹിതം ചെലവ് 125 കോടിയിലേക്ക് ഉയരുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.
സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങുമോ?
സാമ്പത്തിക പ്രതിസന്ധി കാരണം കിഫ്ബി പല പദ്ധതികളുടെയും അനുമതി വൈകിപ്പിക്കുന്നതായി ആരോപണമുണ്ട്. ജില്ലാ ആശുപത്രിയുടെ ആധുനികവത്കരണവും സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി നീളുമോയെന്ന ആശങ്കയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |