കോട്ടയം . വേനൽ ആളിപ്പടരുമ്പോൾ ആശ്വാസമേകുന്ന മിൽക്ക് ഷേയ്‌ക്കുകൾ പിറക്കുന്നത് മായം ചേർന്ന വരവ് പാലിലാണെന്ന പരാതി വ്യാപകം. പാൽ തിളപ്പിക്കാതെ നേരിട്ടുപയോഗിക്കുന്നത് കാരണം ഗുരുതര രോഗങ്ങളുണ്ടാകാൻ സാദ്ധ്യത ഏറെയാണ്. തമിഴ്‌നാട്ടിൽ നിന്ന് കുറഞ്ഞ വിലയ്‌ക്ക് പാൽ വാങ്ങി രാസവസ്‌തുക്കൾ ചേർത്ത് കവറിലാക്കി വിൽക്കുന്ന കമ്പനികൾ ധാരാളമുണ്ട്. ഈ പാലുപയോഗിച്ചുള്ള ഷെയ്ക്ക് നിർമ്മാണം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പച്ചപ്പാൽ കട്ടയാക്കിയാണ് ഷെയ്ക്കുണ്ടാക്കുന്നത്. ഇതോടെ മുഴുവൻ രാസവസ്തുക്കളും ശരീരത്തിലെത്തും. വേനൽ കടുത്തതോടെ ഷെയ്‌ക്കുകൾക്കുള്ള ഡിമാൻഡും കൂടി. മിൽമ പാലിന് അരലിറ്ററിന്റെ കവറിന് 28 രൂപയാണ്. ഇതിലും താഴ്ന്ന നിരക്കിലാണ് വരവ് പാൽ ലഭിക്കുന്നത്. ഇതും വരവ് പാലിന്റെ ഡിമാന്റ് കൂട്ടി. ക്ഷീരവകുപ്പിന്റെ ലാബിലെ പരിശോധനയിൽ പാലിൽ നിന്ന് ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം വരെ കണ്ടെത്തിയിരുന്നു. മിൽമ പാലിലുള്ള ഷെയ്‌ക്കേ കുടിക്കാവൂയെന്നാണ് ക്ഷീരവകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും പറയുന്നത്. എന്നാൽ ഷെയ്‌ക്കിനായി ഏത് പാലാണ് ഉപയോഗിക്കുന്നതെന്ന് സാധാരണക്കാരന് അറിയാൻ കഴിയില്ല.
നടപടിയെടുത്താൽ കമ്പനി പേര് മാറും.
രോഗാണുക്കളെ നശിപ്പിക്കാനും കേടാകാതെ സൂക്ഷിക്കാനും പാൽ പാസ്ചുറൈസ് ചെയ്യണമെന്നാണ് നിയമം. എന്നാൽ പല മറുനാടൻ കമ്പനികളും ഇത് പാലിക്കാതെ ഫോർമാലിനടക്കമുള്ള രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ആന്റിബയോട്ടിക് ചേർക്കുന്ന പാൽ വരെ വിപണിയിൽ എത്തിക്കുന്നുണ്ടെന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് ലഭിച്ച വിവരം. നടപടിയെടുത്താൽ കമ്പനിയുടെ പേര് മാറും. അടുത്ത ദിവസം അതേ പാൽ മറ്റൊരു കമ്പനി കവറിലെത്തും.
അഞ്ച് ദിവസം വരെ കാലാവധി.
ഒരു പാക്കറ്റിന് രണ്ട് ദിവസത്തെ കാലാവധിയാണ് നിയമപ്രകാരമുള്ളത്. എന്നാൽ മറുനാടൻ കമ്പനികൾ അഞ്ച് ദിവസം വരെ കാലാവധി പാക്കറ്റിൽ രേഖപ്പെടുത്തിയാണ് വിൽക്കുന്നത്. ഇത് ആരും ശ്രദ്ധിക്കാറില്ല. രാജ്യത്തെവിടെയും പശുവിന്റെ പാൽ വിൽക്കുമ്പോൾ ചുരുങ്ങിയത് 3.2 ശതമാനം കൊഴുപ്പും 8.3 ശതമാനം കൊഴുപ്പിതര ഖരപദാർഥങ്ങളും അടങ്ങണമെന്നും നിയമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |