കോട്ടയം : ജില്ലയിലെ കൊക്കോ കർഷകർക്ക് ഇത് നല്ലകാലമാണ്. വിളവിൽ അല്പം കുറവുണ്ടെങ്കിലും വിലയിലെ വർദ്ധനവ് പ്രതീക്ഷ നൽകുന്നു. കൊക്കോ പരിപ്പ് കിലോയ്ക്ക് 310 രൂപയാണ്. പച്ചപ്പരിപ്പിന് 100 രൂപ വരെ വില ലഭിക്കുന്നുണ്ട്. തെങ്ങ്, കവുങ്ങ്, റബർ എന്നിവയ്ക്ക് ഇടവിളയായാണ് പലരും കൊക്കോ കൃഷി ചെയ്യുന്നത്. ഒരു കാലത്ത് നമ്മുടെ വീട്ടുവളപ്പുകളിൽ ധാരാളമായി കൃഷി ചെയ്തിരുന്ന കൊക്കോ ലാഭകരമല്ലാത്തതിനാൽ വെട്ടി മാറ്റിയതാണ്. എന്നാൽ ഇന്നു കാലം മാറി, ചുരുങ്ങിയ ചെലവിൽ കൂടുതൽ വരുമാനം തരുന്ന വിളയാണ്. ജില്ലയിലെ മണ്ണ് അനുയോജ്യമെങ്കിലും കൊക്കോ കൃഷി ചെയ്യുന്നവർ താരതമ്യേന കുറവാണ്. കാഞ്ഞിരപ്പള്ളി, പാലാ, അയർക്കുന്നം, വാകത്താനം തുടങ്ങിയ മേഖലകളിലാണ് കൃഷിയുള്ളത്. മികച്ച വില ലഭിച്ചുതുടങ്ങിയതോടെ റബറിൽ തിരിച്ചടിയേറ്റ കർഷകർ കൊക്കോയിൽ ഭാഗ്യപരീക്ഷണത്തിന് തിരിയുന്നുമുണ്ട്. സംസ്ഥാനത്ത് ഇടുക്കി ജില്ലയാണ് കൊക്കോ ഉത്പാദനത്തിൽ മുന്നിൽ.
ആഗോള വിപണിയിൽ ഡിമാൻഡ്
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ കൊക്കോ ഉത്പാദനം കുറഞ്ഞതോടെ ആഗോള വിപണിയിൽ കൊക്കോയ്ക്ക് ആവശ്യക്കാരേറി. വർഷം മുഴുവൻ പൂക്കുകയും കായ്കളും ഉണ്ടാവുകയും ചെയ്യുന്ന ഒരു വിള എന്ന നിലയിൽ കൊക്കോ കർഷകന് ക്രമമായ വരുമാനവും ഉറപ്പാക്കുന്നു. കൊക്കോ കൃഷിയിലേക്ക് ഇറങ്ങാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് കർഷകർ പറയുന്നു. മറ്റു തോട്ടവിളകൾക്കുണ്ടായ തിരിച്ചടി കൊക്കോയ്ക്ക് ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് കാർഷിക വിദഗ്ധർ പറയുന്നത്.
ചോക്ലേറ്റിൽ ഒഴിച്ച് കൂടാനാകില്ല
കൊക്കോ പ്രധാനമായും ചോക്ലേറ്റ് ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. കായ്ക്കൾക്കകത്തെ പൾപ്പിനുള്ളിലാണ് കൊക്കോ കുരുക്കൾ കാണപ്പെടുന്നത്. ഈ കുരുക്കളെ സംസ്‌കരിച്ച് അതിനെ കയ്പുരസം നീക്കം ചെയ്ത് ഉണക്കുന്നു. അല്ലെങ്കിൽ ആ കയ്പുരസം നിലനിറുത്തി ഉണക്കിയെടുക്കുന്നു. പ്രതിവർഷം 20 ശതമാനത്തോളം ചോക്ലേറ്റിന്റെ ആഭ്യന്തര ആവശ്യം കൂടി വരുന്നതായാണ് കണക്ക്. കൊക്കോ കൃഷിക്കും സംസ്‌കരണത്തിനും ആവശ്യമായ സാങ്കേതിക വിദ്യ കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്.
മുൻവർഷം വില : 140 രൂപ
റബർ വെട്ടിമാറ്റിയപ്പോൾ ഏറെ പ്രയാസപ്പെട്ടിരുന്നു. കൊക്കോ കൃഷിയിലേക്ക് തിരിയുമ്പോൾ ലാഭം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ വില ഉയരുന്നത് പ്രതീക്ഷ നൽകുന്നുണ്ട്.
രാമൻകുട്ടി, വാകത്താനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |