കോട്ടയം: ജില്ലയിൽ രൂക്ഷമാകുന്ന കൊവിഡ് വ്യാപനത്തിന് പിന്നാലെ, മഹാരാഷ്ട്രയിൽ സംഹാര താണ്ഡവമാടിയ കൊവിഡ് വകഭേദം കൂടി റിപ്പോർട്ട് ചെയ്തതോടെ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലായി. വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്ത മറ്റു വകഭേദങ്ങളേക്കാൾ കരുത്ത് കൂടിയ വൈറസായതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിഭാഗം പറയുന്നു. നിലവിലെ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കർശനമാക്കുകയാണ് ആരോഗ്യവകുപ്പ്.
ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ മഹാരാഷ്ട്ര വകഭേദത്തിന്റെ സാന്നിദ്ധ്യം മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതലാണെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ വകഭേദ വൈറസാണ് ഡൽഹിയിലും മഹാരാഷ്ട്രയിലും സ്ഥിതി സങ്കീർണമാക്കിയത്. ഈ സാഹചര്യത്തിൽ പരമാവധി ആളുകൾ പുറത്തിറങ്ങാതിരിക്കണമെന്നാണ് പ്രധാന നിർദേശം.
അറിയാം അപകടകാരിയെ
വ്യാപന ശേഷി കൂടുതലായതിനാൽ മഹാരാഷ്ട്ര വകഭേദത്തെ അപകടകാരിയായാണ് ആരോഗ്യവകുപ്പ് കാണുന്നത്. രണ്ടുതവണ ജനിതക മാറ്റം വന്ന ഈ വൈറസ് രണ്ടാം വരവിൽ മഹാരാഷ്ട്രയെയും ഡൽഹിയെയും വിറപ്പിച്ചിരുന്നു. അതേസമയം വ്യാപന നിരക്കിന്റെ രീതിയിൽ പുതിയ വകഭേദത്തിൽ മരണ നിരക്ക് കാണുന്നില്ലെന്നത് മാത്രമാണ് ആശ്വാസമെങ്കിലും സ്ഥിതി സങ്കീർണമാണ്. മഹാരാഷ്ട്രയിലും രോഗം പടർന്നുവെങ്കിലും മരണനിരക്ക് കുറവായിരുന്നു. എന്നാൽ, അതിവേഗമുള്ള വ്യാപനം ജില്ലയിലെ ആരോഗ്യ സംവിധാനത്തെ താറുമാറാക്കും.
വന്നത് യാത്രയിലൂടെ
ലോക്ക്ഡൗൺ ഇളവുകൾക്കു പിന്നാലെ, മഹാരാഷ്ട്രയിൽ നിന്നും തിരികെയും നിരവധിയാളുകൾ വരികയും പോകുകയും ചെയ്തിരുന്നു. സവോളയും ഉള്ളിയുമടക്കമുള്ളവയുമായി ചരക്കു ലോറികളും മഹാരാഷ്ട്രയിൽ നിന്ന് വന്നു പോയിട്ടുണ്ട്. ഇങ്ങനെയാകാം മഹാരാഷ്ട്രാ വകഭേദം കോട്ടയത്തും എത്താൻ ഇടയായതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
19.05%
രോഗികളിൽ മഹാരാഷ്ട്ര വകഭേദ വൈറസിന്റെ സാന്നിദ്ധ്യം 19.05 ശതമാനമാണ്. ഇത് ഉയർന്ന നിരക്കാണെന്നാണ് പഠനം. ആദ്യ തവണത്തേക്കാൾ അതിവേഗം പകരുമെന്നതാണ് മഹാരാഷ്ട്ര വകഭേദത്തിന്റെ പ്രത്യേകതയെന്നു കണ്ടെത്തിയിട്ടുണ്ടെന്ന് ഡി.എം.ഒ. ഡോ. ജേക്കബ് വർഗീസ് പറഞ്ഞു.
'' യു.കെ, സൗത്ത് ആഫ്രിക്ക വകഭേദങ്ങൾ കുറവാണെങ്കിലും മഹാരാഷ്ട്ര വകഭേദം കൂടുതലായി റിപ്പോർട്ട് ചെയ്തതിനാൽ നടപടി കർശനമാക്കുകയാണ്. സർക്കാർ നിയന്ത്രണങ്ങൾക്ക് പുറമേ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗ ബാധയും കൂടുതലുള്ള പഞ്ചായത്തുകളിൽ അധിക നിയന്ത്രണം ഏർപ്പെടുത്തി''
- എം.അഞ്ജന, കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |