കോട്ടയം: കൊവിഡിന്റെ രണ്ടാംവരവിൽ ഇക്കുറിയും അവധിക്കാലകളരികളില്ലാതായി. വേനലവധിക്കാലത്ത് കുട്ടികൾക്ക് മാനസികോല്ലാസം നൽകാൻ തുടങ്ങിയിരുന്ന അവധിക്കാല കളരികൾക്ക് കഴിഞ്ഞ തവണയാണ് താഴ് വീണത്. ഇക്കുറി പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് വീണ്ടും കൊവിഡ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഈ മാസം ആദ്യം മുതൽ സജീവമാകേണ്ടതാണ് കളരികൾ. ചിലർ അവധിക്കാല കളരികളും ഓൺലൈനിൽ നടത്താൻ തയ്യാറാണെങ്കിലും ഒരു വർഷമായി സ്കൂളിലെ ഓൺലൈൻ ക്ളാസിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ കുട്ടികൾ ചേരാൻ തയ്യാറായിട്ടില്ല. മുതിർന്ന കുട്ടികൾക്കും, യുവാക്കൾക്കും വേണ്ടിയുള്ള കായിക സിനിമാ ക്യാമ്പുകൾ തുടങ്ങിയെങ്കിലും ഇടയ്ക്ക് നിറുത്തിവയ്ക്കേണ്ടിവന്നു.
സ്‌കൂൾ അദ്ധ്യയനത്തിന്റെ ഭാരത്തിലും മടുപ്പിലും നിന്ന് മോചിതരായ കുഞ്ഞുങ്ങൾക്ക് ഉന്മേഷത്തോടൊപ്പം കലാ കായിക പരിശീലനം കൂടി നൽകുക എന്നതാണ് കളരികളുടെ പ്രധാന ലക്ഷ്യം. ചിത്ര രചന, നാടൻ പാട്ട്, നാടകം, ചർച്ചകൾ, പെയിന്റിംഗ്, ക്ലേ മോഡലിംഗ്, കഥപറയൽ, സാഹിത്യ പരിചയം, നൃത്തം, വാദ്യോപകരണ പരിശീലനം, ആയോധനകലകൾ, അബാക്കസ് തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി കളരികളാണ് ഏപ്രിൽ, മേയ് മാസങ്ങളിൽ സാധാരണ സംഘടിപ്പിച്ചിരുന്നത്. മൂന്ന് മുതൽ 17 വയസ് വരെയുള്ളവർക്കാണ് അവധിക്കാല കളരികൾ. പലരും തുടർച്ചയായി വർഷങ്ങളിൽ കളരികളുടെ ഭാഗമാകുന്നവരാണ്.
അകന്നു അടിച്ചുപൊളി
പഠനലോകത്തെ മടുപ്പിൽ നിന്ന് മാനസികമായി സന്തോഷിപ്പിക്കുകയാണ് കളരികൾ. ചിരിച്ചും കളിച്ചും ആടിത്തിമിർത്തും, അവരറിയാതെ തന്നെ അറിവുകൾ ഉള്ളിൽ പ്രവേശിക്കുന്നു. ഒരു വർഷത്തിലധികമായി വീടിന്റെ അകത്തളങ്ങളിൽ കുടുങ്ങിപ്പോയ കുരുന്നുകൾക്ക് ഉന്മേഷം വീണ്ടെടുക്കേണ്ട സമയം അതിക്രമിച്ചു. ഓൺലൈൻ ക്ളാസിന്റെ ചെടിപ്പിൽ ഇക്കുറി കൂടുതൽ മാതാപിതാക്കൾ കുട്ടികളെ അവധിക്കാല ക്യാമ്പുകളിലേയ്ക്ക് വിടാൻ തയ്യാറായിരുന്നു.
'' മുൻപ് കളരികളെക്കുറിച്ചുള്ള അറിയിപ്പ് നൽകുമായിരുന്നെങ്കിൽ ഇക്കുറി ഫെബ്രുവരി മുതൽ മാതാപിതാക്കൾ ഇങ്ങോട്ട് തിരക്കിയിരുന്നു. വീടിനുള്ളിൽ കഴിച്ചു കൂട്ടുന്ന കുട്ടികൾക്ക് ആശ്വാസമായാണ് കളരികളെ കണ്ടിരുന്നത്. ഓൺലൈനിൽ കളരികൾ സംഘടിപ്പിക്കുന്നതിനോട് ആർക്കും അത്ര താത്പര്യമില്ല''
-അജീഷ് ശിവൻ, കലാപരിശീലകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |