കോട്ടയം: ജില്ലയിൽ മൂന്നു ദിവസത്തിലേറെയായി വാക്സിൻ വിതരണം മുടങ്ങി. ഇന്നും വാക്സിനേഷൻ ഉണ്ടാകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതോടെ സാധാരണക്കാർക്ക് ആശങ്കയേറി. രണ്ടാം ഡോസ് എടുക്കേണ്ടവരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. ഈ മാസം ഇതുവരെ മൂന്നാം തീയതി മാത്രമാണ് വാക്സിനേഷൻ നടന്നത്.
ഒന്നാം തീയതി മുതൽ ജില്ലയിൽ വാക്സിനേഷൻ ഏതാണ്ട് പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. സമീപ ജില്ലകളിൽ ഈ ദിവസങ്ങളിൽ വാക്സിനേഷൻ തടസമില്ലാതെ നടക്കുകയും ചെയ്തിരുന്നു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ വാക്സിനേഷൻ നടക്കുമ്പോഴാണ് ജില്ലയിൽ മാത്രം വാക്സിനേഷൻ മുടങ്ങുന്ന സാഹചര്യമുണ്ടായത്.
വാക്സിനേഷൻ നടന്ന ദിവസങ്ങളിലും ജില്ലയിൽ ഓൺലൈൻ സ്ലോട്ടുകൾ ലഭ്യമായില്ലെന്ന പരാതിയുമുണ്ട്. രാത്രിയിലോ രാവിലെയോ എപ്പോൾ നോക്കിയാലും ജില്ലയിൽ സ്ലോട്ട് ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുക.
വാക്‌സിൻ ലഭിക്കുന്ന ദിവസങ്ങളിലും എണ്ണക്കുറവാണെന്നതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. വാക്‌സിൻ ലഭ്യമായ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഓരോ സെന്ററുകളിലും ലഭ്യമായത് 100 ഡോസ് വീതം. ആകെ നൽകാൻ കഴിഞ്ഞതു 35 സെന്ററുകളിലായി 3500 ഡോസ് മാത്രമാണ്. നിരവധിയാളുകൾ രണ്ടാം ഡോസ് സ്വീകരിക്കേണ്ട കാലാവധി കഴിഞ്ഞു കാത്തു നിൽക്കുമ്പോഴാണ് ജില്ലയിൽ തുച്ഛമായ രീതിയിൽ വാക്‌സിനേഷൻ നടക്കുന്നത്.
സ്വകാര്യ ആശുപത്രി മുഖേന വാക്‌സിൻ വിതരണം സുഗമമല്ല. സാമ്പത്തിക ബാദ്ധ്യത ഒരു വശത്തു നിൽക്കുന്നതിനിടെയാണ് വിതരണവും ഇഴഞ്ഞു നീങ്ങുന്നത്. ഇതിനൊപ്പമാണ് കോവാക്‌സിൻ ആദ്യഡോസ് സ്വീകരിച്ചവരുടെ ആശങ്ക. നിലവിൽ കോവിഷീൽഡ് മാത്രമാണു ലഭ്യമാക്കുന്നത്. കോവാക്‌സിൻ എന്നു വരുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |