കോട്ടയം: എല്ലാ വിദ്യാർത്ഥികൾക്കും വാക്സിനേഷൻ പൂർത്തിയാക്കിയതിന് ശേഷം തുറന്നാൽ മതിയെന്ന് ആരോഗ്യവകുപ്പ് ശുപാർശ ചെയ്തതോടെ സ്കൂളുകളിൽ മണിമുഴക്കം എന്നുണ്ടാകുമെന്ന് ഒരു വ്യക്തതയുമില്ല. പുത്തനുടുപ്പും വർണക്കുടകളും ട്രെൻഡി ബാഗുമൊക്കെയായി ഉഷാറാകേണ്ട സ്‌കൂൾ വിപണി ഇക്കുറിയും ലോക്കിലാണ്.
കഴിഞ്ഞ വർഷം അടഞ്ഞ സ്കൂൾ വിപണി ഇക്കുറിയെങ്കിലും സജീവമാകുമെന്ന വ്യാപാരികളുടെ പ്രതീക്ഷയ്ക്കാണ് കൊവിഡിന്റെ രണ്ടാം വരവിൽ മങ്ങലേറ്റത്. ജൂണിൽ സ്കൂൾ തുറന്നിരുന്നെങ്കിൽ കുടയും ബാഗുമൊക്കെയായി ഈ സമയം വിപണി ഉഷാറാവേണ്ടതാണ്. ഇത്തവണയും കാര്യങ്ങൾ മാറി മറിഞ്ഞു. വാക്സിൻ പൂർണമായും നൽകിയതിന് ശേഷം സ്കൂൾ തുറക്കാനാണ് തീരുമാനം. വാക്സിൻ സാർവത്രികമാകാൻ കുറഞ്ഞത് ആറുമാസം കൂടിയെടുക്കും.
വ്യാപാരികൾക്കും ആശങ്ക
സാമ്പത്തിക പ്രതിസന്ധി മാറിവന്നതിനിടെയാണ് വീണ്ടും കൊവിഡെത്തിയത്. സ്കൂൾ വിപണി സജീവമാകുമ്പോൾ സാമ്പത്തിക നഷ്ടം നികത്താമെന്നായിരുന്നു വ്യാപാരികളുടെ പ്രതീക്ഷ. യൂണിഫോമുകൾക്കായി സ്‌കൂളുകളും മറ്റു ചെറുകിട തുണിക്കടകളും ആവശ്യപ്പെടുന്നത് അനുസരിച്ചാണ് ഹോൾസെയിൽ വ്യാപാരികൾ ഓർഡർ നൽകുന്നതും എത്തിക്കുന്നതും. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് മുംബയ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് ഓർഡർ നൽകുന്നത്. മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ യൂണിഫോമുകൾ എത്തിത്തുടങ്ങും. സ്കൂൾ തുറക്കുമെന്ന പ്രതീക്ഷയിൽ ഈ വർഷം കുറച്ചു വസ്ത്രങ്ങൾക്ക് ഓർഡർ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് രണ്ടാം ഘട്ടം പ്രതിസന്ധി സൃഷ്ടിച്ചത്. ചില കടക്കാർ നൽകിയ ഓർഡർ കാൻസൽ ചെയ്തു. അഡ്മിഷൻ നടക്കാത്തതിനാൽ പുതിയ യൂണിഫോമിനായി ഓർഡർ നൽകിയിട്ടുള്ള സ്‌കൂളുകളും ഉപേക്ഷിച്ച മട്ടാണ്.
കൊവിഡ് രണ്ടാം വരവിൽ വിപണി തകിടം മറിഞ്ഞു
അഡ്മിഷൻ നടക്കാത്തതിനാൽ യൂണിഫോമിന് ഓർഡറില്ല
വസ്ത്രങ്ങൾ എത്തിച്ചാലും വിറ്റുപോകുമെന്ന് ഉറപ്പില്ല
'' എല്ലാ വിദ്യാർത്ഥികൾക്കും എന്ന് വാക്സിൻ കൊടുത്തു തീരുമെന്ന് ഉറപ്പില്ലാത്തതിനാൽ ഈ സ്കൂൾ വിപണിയും കഴിഞ്ഞവർഷം പോലെയാകും. വലിയ പ്രതീക്ഷ കൂടിയാണ് കൊവിഡിന്റെ രണ്ടാംവരവിൽ തകർന്നത്.''
- മുഹമ്മദ് അനസ്, വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |