കോട്ടയം : ജില്ലയിൽ 1855 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1851 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലുപേർ രോഗബാധിതരായി. പുതിയതായി 9624 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 19.27 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 797 പുരുഷൻമാരും 854 സ്ത്രീകളും 204 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 363 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 3753 പേർ രോഗമുക്തരായി. 12686 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 162897 പേർ കൊവിഡ് ബാധിതരായി. 149255 പേർ രോഗമുക്തി നേടി. 61811 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം : 188, അതിരമ്പുഴ : 78, മുണ്ടക്കയം : 60, എരുമേലി : 54, കുറിച്ചി : 51 എന്നിവിടങ്ങളിലാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്തത്.
ഇന്ന് വാക്സിൻ വിതരണം 18 തൊട്ടുള്ളവർക്ക്
ജില്ലയിൽ ഇന്ന് 18 മുതൽ 44 വരെ പ്രായവും അനുബന്ധ രോഗങ്ങളുള്ളവർക്കും ഇതേ പ്രായവിഭാഗത്തിലെ ഭിന്നശേഷിക്കാർക്കും മാത്രമായിരിക്കും കൊവിഡ് വാക്‌സിൻ നൽകുക.www.cowin.gov.in എന്ന പോർട്ടലിൽ രജിസ്‌ട്രേഷൻ നടത്തണം. covid19.kerala.gov.in/vaccine എന്ന വെബ്‌സൈറ്റിൽ വ്യക്തിവിവരങ്ങൾ നൽകി അനുബന്ധ രോഗം സംബന്ധിച്ച സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്തവരെയാണ് വാക്‌സിനേഷന് പരിഗണിക്കുക. രോഗവിവരം വ്യക്തമാക്കുന്നതിന് അംഗീകൃത മെഡിക്കൽ പ്രാക്ടീഷണർ നൽകിയിട്ടുള്ള സർട്ടിഫിക്കറ്റോ ഭിന്നശേഷി സർട്ടിഫിക്കറ്റോ ആണ് അപ് ലോഡ് ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്തവരുടെ രേഖകൾ പരിശോധിച്ച് അർഹരായവർക്ക് എസ്.എം.എസ്. അയയ്ക്കും. എസ്.എം.എസ് ലഭിക്കുന്നവർ മാത്രം അതിൽ നൽകിയിട്ടുള്ള കേന്ദ്രത്തിൽ നിശ്ചിത തീയതിലും സമയത്തും എത്തിയാൽ മതിയാകും. രോഗവിവരം സംബന്ധിച്ച സർട്ടിഫിക്കറ്റിന്റെ അസ്സൽ വാക്‌സിൻ സ്വീകരിക്കാൻ എത്തുമ്പോൾ കൊണ്ടുവരേണ്ടതാണ്. അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗവിവരം സംബന്ധിച്ച സർട്ടിഫിക്കറ്റിന്റെ മാതൃകയും dhs.kerala.gov.in, arogyakeralam.gov.in, sha.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |