കോട്ടയം : ജില്ലയിൽ പാലുത്പാദനം വർദ്ധിച്ചെങ്കിലും കൊവിഡ് കാലത്ത് പാൽ ചെലവഴിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ക്ഷീരകർഷകർ. പ്രതിസന്ധി പരിഹരിക്കാനുള്ള ക്ഷീരവികസന വകുപ്പിന്റെ മിൽക്ക് ചലഞ്ചും ലക്ഷ്യം കാണുന്നില്ല. കൊവിഡിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ പാൽ ശേഖരണവും വില്പനയും പ്രതിസന്ധിയിലായിരുന്നു. പാലിന് പുറമെ നെയ്യും തൈരും അടക്കമുള്ള ഉപോത്പന്നങ്ങളുടെ കച്ചവടവും കുറഞ്ഞു. ഹോട്ടലുകളും തട്ടുകടകളും അടച്ചതും പണിയായി. ഇതിനിടെ മഴകൂടി വ്യാപകമായതോടെ പാലുത്പാദനം വർദ്ധിച്ചു. കുറഞ്ഞത് ഒരു ലിറ്ററെങ്കിലും കുറവ് പാൽ എത്തിച്ചാൽ മതിയെന്നാണ് കർഷകർക്ക് ലഭിച്ച നിർദ്ദേശം. കർഷക തലത്തിൽ ബോധവത്കരണവും നടത്തിയിട്ടുണ്ട്. സാധാരണ വേനലിൽ പാലിന്റെ അളവ് കുറയുന്നതാണ്. മഴലഭിച്ചതിനാലും പുല്ല് സമൃദ്ധമായതിനാലും ഇതുണ്ടായില്ല. ക്ഷീരവകുപ്പിന്റെ കണക്ക് പ്രകാരം ഏപ്രിൽ, മേയ് മാസങ്ങളിലായി അഞ്ച് ശതമാനം പാൽ അധികം ലഭിച്ചു. ഒരു സ്റ്റോറിൽ അറുപത് ലിറ്റർ പാൽ വരെ ഇപ്പോൾ അധികമാണ്.
കർഷകരുടെ എണ്ണത്തിലും വർദ്ധന
കഴിഞ്ഞ ലോക്ക് ഡൗണിന് ശേഷം ജില്ലയിൽ ക്ഷീരകർഷകരുടെ എണ്ണത്തിൽ 40 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായത്. കൊവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട പ്രവാസികളും മറ്റും വ്യാപകമായി ഫാം തുടങ്ങി. മറ്റ് തൊഴിൽ ചെയ്തിരുന്നവരും അധിക വരുമാനമെന്ന നിലയിൽ പശുവളർത്തൽ ആരംഭിച്ചു. കമ്മ്യൂണിറ്റി കിച്ചണിലേയ്ക്കും പാൽ നൽകാൻ നിർദ്ദേശമുണ്ടെങ്കിലും ഉത്പാദനത്തിന്റെ തോത് അനുസരിച്ച് അവിടേയ്ക്കുള്ള ആവശ്യം കുറവാണ്.
ജില്ലയിൽ 242 സ്റ്റോറുകൾ
പ്രതിദിന ഉത്പാദനം: 1 ലക്ഷം ലിറ്റർ
കർഷകർക്കുള്ള നിർദേശങ്ങൾ
1 ലിറ്റർ പാലെങ്കിലും കുറയ്ക്കണം
പുല്ലിന് പകരം വൈക്കോൽ കൊടുക്കണം
നെയ്യും തൈരും വീട്ടിൽ ഉത്പാദിപ്പിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |