പാലാ: കണ്ണീരോർമ്മകൾ നിറഞ്ഞ കായിക വേദിക്ക് തൊട്ടരികെ, പാലാ മുനിസിപ്പൽ ഓഫീസിൽ വച്ച് പ്രിയപ്പെട്ട മകന്റെ വേർപാടിനുള്ള സഹായധനമായ 5 ലക്ഷം രൂപ അഫീലിന്റെ മാതാപിതാക്കൾ ഏറ്റുവാങ്ങി. 2019 ഒക്ടോബർ 4ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഹാമർ തലയിൽ പതിച്ച് മരിച്ച അഫീലിന്റെ കുടുംബത്തിന് പാലാ നഗരസഭ പ്രഖ്യാപിച്ച ധനസഹായം മാതാപിതാക്കളായ ജോൺസണും ഡാർളിയും ചേർന്നാണ് ഏറ്റുവാങ്ങിയത്. സ്‌റ്റേഡിയത്തിന്റെ ചുമതലയുള്ള പാലാ നഗരസഭാ കൗൺസിൽ അഫീലിന്റെ കുടുംബത്തിന് അന്ന് തന്നെ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ നഗരസഭയുടെ കടുത്ത സാമ്പത്തികബാദ്ധ്യതകൾക്കിടയിൽ ഇതേവരെ ഈ വാഗ്ദാനം നിറവേറ്റാനായിരുന്നില്ല. പുതിയ നഗരഭരണസമിതി ചുമതലയേറ്റ ശേഷം ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഇക്കാര്യത്തിൽ പ്രത്യേകം താത്പര്യമെടുത്താണ് തുക കൈമാറിയത്. ചെയർമാന്റെ ചേംബറിൽ നടന്ന ലളിതമായ ചടങ്ങിൽ അഫീലിന്റെ മാതാപിതാക്കൾക്ക് ചെയർമാൻ ആന്റോജോസ് പടിഞ്ഞാറേക്കര തുക കൈമാറി. കൗൺസിലർമാരും അഫീൽ പഠിച്ചിരുന്ന പാലാ സെന്റ്‌തോമസ് സ്‌കൂൾ അധികൃതരും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |